ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ പാർട്ടിയെ തോല്‍പ്പിക്കാന്‍ പല ഹീനശക്തികളും ശ്രമിച്ചെന്ന ആരോപണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. തൊഴിലാളിവര്‍ഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചു. കള്ളക്കേസുകള്‍ നല്‍കാനുള്ള ശ്രമം ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാര്‍ത്തകള്‍ നല്‍കപ്പെട്ടുവെന്നും ജി സുധാകരന്‍ 04/05/21 ചൊവ്വാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എന്നാല്‍ എല്‍ഡിഎഫിനെ കേരളത്തിലെ ജനങ്ങളാകെ പിന്തുണച്ചെന്നും ജി സുധാകരന്‍ കൂട്ടിച്ചേർത്തു. എല്ലാ വിഭാഗങ്ങളും മുന്നണിക്ക് വോട്ട് ചെയ്തു. എല്ലാ നല്ലവരായവരെയും കോര്‍ത്തിണക്കി ഹീന ശക്തികളെ ഒഴിവാക്കി വികസന തുടര്‍ച്ച നടപ്പാക്കി പിണറായി സര്‍ക്കാരിന്റെ മാതൃക ഉര്‍ത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയും. അതിനായി നാം ഒറ്റക്കെട്ടായി നീങ്ങുക. ജനങ്ങളുടെതാണ് ഈ പാര്‍ട്ടി. ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവര്‍ത്തിക്കുന്ന നമ്മുടെ പാര്‍ട്ടിയുടെ അച്ചടക്കവും അന്തസ്സും കീഴ്‌മേല്‍ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരാളിനും പാര്‍ട്ടിയുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
