ഇടുക്കി : ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും പരിസ്ഥിതി ലോല ഉത്തരവുണ്ടാക്കിയ ആശങ്കയും അറിയിക്കാൻ ജില്ലയിലെ ഇടതു നേതാക്കൾ 2022 ജൂണ്‍ 27-തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരിൽ കാണും. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും സംഘത്തിലുണ്ടാകുമെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വർഗ്ഗീസ് പറഞ്ഞു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കു പുറമെ സംരക്ഷിത മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല വേണമെന്ന ഉത്തരവും പ്രതിപക്ഷ കക്ഷികളുടെ കർഷക സംഘടനകളും സമരായുധമാക്കിയതോടെയാണ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ ഇടുക്കിയിൽ നിന്നുള്ള നിവേദക സംഘം മുഖ്യമന്ത്രിയെ കാണുന്നത്. വിവിധ കർഷക സംഘടനകൾക്കൊപ്പം സിറോ മലബാർ സഭയും സമരം തുടങ്ങിയത് ഇടതു മുന്നണിക്ക് തലവേദനയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യമുയർന്നത്.
ഇടുക്കിയിലെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ഭൂമി പതിവ് നിയമം പരിഷ്ക്കരിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഇടതു പക്ഷം ഉറപ്പു നൽകിയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയില്ല. ഇതും നിരന്തരമായ സമരങ്ങൾക്ക് കാരണമാകുന്നുണ്ട്. രണ്ടു മാസം മുമ്പ് ഇതേ ആവശ്യങ്ങളുമായി ഇടത് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടപ്പോൾ നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. ഇതോടൊപ്പം പരിസ്ഥിതി ലോല മേഖല ഉത്തരവ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. അടിയന്തിരമായി സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൂടുതൽ സംഘടനകൾ സമരവുമായി രംഗത്തിറങ്ങുമെന്നതും കൂടിക്കാഴ്ചക്ക് കാരണമായിട്ടുണ്ട്
