മൂന്നാർ : അരിക്കൊമ്പൻ മാറിയപ്പോൾ കടുവ. അതും ഇരട്ടക്കടുവകൾ. കല്ലാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തുന്നത് രണ്ട് കടുവകളെന്ന് നാട്ടുകാർ. പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകളുടെ ഭീതി ഒരുവശത്ത്. അത് കൂടാതെയാണ് കടവകളുടെ സാന്നിധ്യം കടുവയിറിങ്ങിയതോടെ നാട്ടുകാർ വലിയ പേടിയിലാണ്. ജോലിക്ക് പോകാൻ പോലും ഭയം.
പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകളുമായി സഹജീവിതമായിരുന്നു അടുത്ത കാലം വരെയെങ്കിൽ ഇപ്പോൾ അവയും ആക്രമണകാരികളായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ കടുവ ഇറങ്ങിയതായി സംശയം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ തോട്ടം തൊഴിലാളികളടക്കം കഴിഞ്ഞ ദിവസം കടുവയെ നടുറോഡിൽ കണ്ടു. അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു.
നടു റോഡിലിറങ്ങിയ കടുവയെ കല്ലാർ എസ്റ്റേറ്റിൽ നിന്നും മൂന്നാറിലേക്ക് പോയ ജീപ്പ് ഡ്രൈവറും തൊഴിലാളികളും കഴിഞ്ഞ ദിവസം കണ്ടിരുന്നു. അന്ന് വൈകുന്നേരം നല്ല തണ്ണി എസ്റ്റേറ്റ് ഭാഗത്ത് മറ്റൊരു കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. പിന്നാലെ പ്രദേശത്തെ പശുവിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു.
രണ്ടുമാസത്തിനിടെ 20 ലധികം പശുക്കളെ കടുവ ആക്രമിച്ചു കൊന്നു. ഇപ്പോൾ നടുറോഡിലും കടുവാ സാന്നിധ്യം അതുകൊണ്ടുതന്നെ പരിഹാരം ഉടൻ കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
