തിരുവനന്തപുരം: ബിപോർജോയ് എഫക്ട് കൂടിയായതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്ര ചുഴലിക്കാറ്റായി നിലവിൽ സ്ഥിതി ചെയ്യുകയാണ്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടൽ ന്യുന മർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതി ശക്തമായ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇത് പ്രകാരം 2023 ജൂൺ 11ന് കേരളത്തിലെ വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 11-06-2023: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് . 12-06-2023: കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 11-06-2023 രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 46 cm നും 63 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു
