കൊച്ചി: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ കുടുക്കാൻ സിപിഎം കൂടുതൽ മാർഗങ്ങൾ തേടുന്നു. മോൻസൺ മാവുങ്കലുമായി ബന്ധപ്പെടുത്തി സുധാകരനെ കുടുക്കാനുള്ള നീക്കം ലക്ഷ്യം കണ്ടേക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു മറ്റുവഴികൾ തേടുന്നത്. സാമ്പത്തിക ഇടപാട് കേസിൽ സുധാകരന് അനുകൂലമായി മോൻസൺ മൊഴി നൽകിയിരുന്നു. പരാതിക്കാരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് ഇഡി സമാന്തര അന്വേഷണം കൂടി തുടങ്ങിയതോടെയാണ് മോൻസൺ ഉൾപ്പെട്ട പോക്സോ കേസിലേക്ക് സുധാകരനെ വലിച്ചിഴക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ രംഗത്തിറങ്ങിയത്.
പോക്സോ കേസിൽ സുധാകരനെക്കുറിച്ച് പെൺകുട്ടിയുടെ മൊഴിയോ പരാമർശമോ ഇല്ലാതിരിക്കെയായിരുന്നു ഗോവിന്ദൻ അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഈ കേസിൽ സുധാകരനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനുമേൽ സിപിഎം നേതൃത്വത്തിൽ നിന്നു കടുത്ത സമ്മർദമുണ്ടായെന്നും ഒരു മന്ത്രി ഉൾപ്പെടെ അന്വേഷണ സംഘവുമായി ബന്ധപ്പെട്ടെന്നുമാണു റിപ്പോർട്ട്. മോൻസണെതിരേ പരാതി നൽകിയവരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി തനിക്കെതിരേ മൊഴി നൽകാൻ പ്രേരിപ്പിച്ചുവെന്ന ആക്ഷേപം സുധാകരൻ തന്നെ ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരുന്നതനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും സുധാകരൻ പറയുന്നു.
എന്നാൽ ഇരയുടെ മൊഴി ഇല്ലാത്ത സാഹചര്യത്തിൽ സുധാകരനെ ഇതിലേക്ക് വലിച്ചിഴക്കാൻ ക്രൈംബ്രാഞ്ച് തയാറായില്ല. സുധാകരൻ കോടതിയിൽ പോയാൽ തങ്ങളെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ലെന്ന അന്വേഷണ സംഘാംഗങ്ങളുടെ വികാരം പൊലീസ് ഉന്നതൻ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. തുടർന്നാണ് മറ്റു കേസുകൾ പൊടിതട്ടിയെടുക്കാൻ ശ്രമം. മുഖ്യമന്ത്രിയെ നേരിട്ടാക്രമിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സുധാകര ശൈലി തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നു സിപിഎമ്മിലെ ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്.
ഇതിനിടെയാണ്, 1995 ൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ എന്നിവരുടെ ജീവൻ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് കെ. സുധാകരനാണെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആന്ധ്രയിൽ ട്രെയ്ൻ യാത്രയ്ക്കിടെ ഇ.പി ജയരാജന് വെടിയേറ്റ സംഭവത്തിന്റെ ഗൂഢാലോചനാ കേസിൽ തന്നെ ഒന്നാം പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം പരിഗണിച്ച വേളയിലാണ് പൊലീസ് ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്. 2016 ലാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.
അന്തിമവാദത്തിനായി കേസ് 27 ലേക്ക് മാറ്റിവച്ചു. കേസിൽ സുധാകരനെതിരായ എല്ലാ നടപടികളും കോടതി 27 വരെ സ്റ്റേ ചെയ്തു. മൂന്ന് സിപിഎം നേതാക്കളുമായും രാഷ്ട്രീയ ശത്രുതയുണ്ടായിരുന്ന സുധാകരൻ മറ്റു പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ജയരാജൻ നൽകിയ പരാതിയിൽ തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിണറായി, കോടിയേരി എന്നിവർ സാക്ഷികളാണ്.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സർക്കാരിന് വേണ്ടി ഹാജരായ അഡ്വ.എസ്. യു നാസർ 1995 ലെ സംഭവങ്ങൾ വിശദീകരിച്ചു. അന്ന് കണ്ണൂർ ഡിസിസി അധ്യക്ഷനും കണ്ണൂർ എം എൽ ആയും ആയിരുന്ന സുധാകരൻ മൂന്നാം പ്രതിയും തലശേരി സ്വദേശിയുമായ രാജീവനുമായി ചേർന്നാണ് മുൻ വൈരാഗ്യം കാരണം ഗൂഢാലോചന നടത്തിയതെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. തൈക്കാട് സർക്കാർ അതിഥി മന്ദിരം, തമ്പാനൂരിലെ ലോഡ്ജ്, ന്യൂ ഡൽഹി കേരള ഹൗസ് എന്നിവിടങ്ങളിലാണ് ഗൂഢാലോചന നടന്നതെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ ജയരാജണ് വേണ്ടി തയാറാക്കിയതാണ് കുറ്റപത്രമെന്നും രാഷ്ട്രീയ ജീവിതം നശിപ്പിക്കാൻ കരുതിക്കൂട്ടി കെട്ടിച്ചമച്ച കേസാണിതെന്ന് സുധാകരൻ വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പല തവ കേസിൽ കുടുക്കാൻ ഇവർ ശ്രമിച്ചെന്നും എന്നാൽ നിയമപരമായി കേസ് നിലനിൽക്കില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
