ന്യൂഡല്‍ഹി: പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം, വിവാദ കാര്‍ഷിക നിയമങ്ങള്‍ ഹരിയാനയിലും ബിജെപിക്ക് തിരിച്ചടിയാകുന്നു.കര്‍ഷക സമരത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ എത്തുന്നത് പഞ്ചാബിലും ഹരിയാനയില്‍ നിന്നുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വോട്ടിലൂടെ ബിജെപിയ്്ക്ക് മറുപടി നല്‍കാനാണ് ഭാരതീയ കിസാന്‍ യൂണിയന് (ബി കെ യു) പ്രക്ഷോഭകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ ഇന്ദ്രി പട്ടണത്തിലെ കിസാന്‍ മഹാപഞ്ചായത്തില്‍ ഞായറാഴ്ച നടന്ന യോഗത്തെ അഭിസംബോധന ചെയ്യവേ ”ഈ ധര്‍മ്മയുദ്ധത്തില്‍ (നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍) നിങ്ങളെ പിന്തുണയ്ക്കാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. ഏത് തിരഞ്ഞെടുപ്പിലും അത് ചെയ്യരുത്- അത് ഒരു പഞ്ചായത്തിനോ പാര്‍ലമെന്റിനോ ആകട്ടെ, എന്നാണ് അദ്ദേഹം പറഞ്ഞത്. ”വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരൊന്നും (ബിജെപി, ജെജെപി) നേതാക്കളല്ലെന്ന് ഉറപ്പാക്കുക. തിരഞ്ഞെടുപ്പില്‍ പോരാടാന്‍ തയ്യാറുള്ള ആരെയും അവര്‍ കണ്ടെത്തരുത്. ”ഞങ്ങള്‍ക്ക് സമാധാനം ഉറപ്പാക്കണം, പോലീസുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹമില്ല, ഈ നിയമങ്ങള്‍ രൂപപ്പെടുത്തിയവരോടാണ് ഞങ്ങളുടെ പ്രതിഷേധം. നിങ്ങളുടെ വോട്ട് തേടാനായി അവര്‍ റാലികള്‍ നടത്തുമ്പോള്‍ നിങ്ങള്‍ കര്‍ണാലില്‍ ഖത്തര്‍ സാഹബിനോട് (മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തറിനോട്) ചെയ്തതുപോലെ അവരെയും ഒരു പാഠം പഠിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞത് വന്‍ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. ജനുവരിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ ഹെലികോപ്ടര്‍ ഇറങ്ങാന്‍ പോലും കര്‍ഷകര്‍ സമ്മതിച്ചില്ല. 1500 പോലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദി പ്രതിഷേധിക്കാര്‍ കൈയ്യേറി. കര്‍ഷകപ്രക്ഷോഭം ശക്തമായ ജില്ലകളില്‍ ബിജെപി നേതാക്കള്‍ക്ക് വീടുവിട്ടു പുറത്തിറങ്ങാന്‍ പോലീസിന്റെ സഹായം ആവശ്യമാണ്. ബിജെപിയുടെ സഖ്യ കക്ഷിയായ ജെജെപി നേതാക്കളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്.
2015 ല്‍ ബിജെപി-അകാലിദള്‍ സഖ്യം തൂത്തുവാരിയ പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിലും ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. മൂന്നില്‍ രണ്ട് സീറ്റുകളിലും ആദ്യഘട്ടത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താനായിരുന്നില്ല. സ്ഥാനാര്‍ഥികള്‍ ഉള്ളയിടങ്ങളില്‍ പ്രചരണത്തിനിറങ്ങാനും സാധിച്ചില്ല. ഡല്‍ഹിയില്‍ സമരം തുടരുമ്പോഴും പഞ്ചാബിലെ ബിജെപി നേതാക്കള്‍ക്ക് വീടിന് പുറത്തുപോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തോളമായി വീടിന് മുന്നില്‍ മുപ്പത്തില്‍ കുറയാതെ ആളുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്.ആളുകള്‍ മാത്രമല്ല നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുകളും എങ്ങും നിറഞ്ഞിരിക്കുന്നു. ഇതോടൊപ്പം കര്‍ഷകരെ തീവ്രവാദികളെന്നും അക്രമണകാരികളെന്നും വിളിക്കുന്നതിലുള്ള അമര്‍ഷം വേറെ. പ്രതിഷേധക്കാരെ ഭയന്ന് ബിജെപി നേതാക്കന്മാര്ക്ക് പ്രചരണത്തിനുപോലും പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയിലെ ഏക സിഖ് മുഖം മാല്‍വീന്ദര്‍ സിംഗ് കാങ് ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ ജനുവരിയില്‍ മാത്രം രാജിവെച്ചിട്ടുണ്ട്. പാര്‍ടി അംഗങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ നിന്ന് ബിജെപി പതാക നീക്കം ചെയ്തതായും ഓരോ തവണ വീടു വിട്ടിറങ്ങുന്നതിനുമുമ്പും കര്‍ഷകരുടെ പരിപാടികള്‍ മനസിലാക്കുന്നുണ്ടെന്നും മുതിര്‍ന്ന ബിജെപി നേതാവ് തന്നെ സമ്മതിക്കുന്നു.
