തിരുവനന്തപുരം മാർച്ച് 30: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേർക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിൽ 17 പേർ വിദേശത്തുനിന്നു വന്നവരാണ്. 15പേർക്ക് സമ്പർക്കം മൂലമാണ് കൊറോണ ബാധിച്ചത്. കാസർകോട്ട് 15 പേർക്കും കണ്ണൂർ 11 പേർക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ രണ്ടുവീതം പേർക്കും രോഗബാധയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 213 ആയി.
1,57,253 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,56,660 പേർ വീടുകളിലാണുള്ളത്. 623 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. തിങ്കളാഴ്ച മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീർഘിപ്പിച്ചതായി പി.എസ്.സി. അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
