ന്യൂഡല്‍ഹി ഏപ്രിൽ 4: ഇന്ത്യ മുഴുവന്‍ കൊവിഡ് ഭീതിയിലാണ്. ഇന്നലെ മാത്രം 575 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2500 കടന്നു. നിലവില്‍ 71 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 194 പേര്‍ രോഗമുക്തരായി. രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 28 ശതമാനവും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.
അതേസമയം, മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച സ്‌ത്രീ രോഗമുക്തയായി. കൂടാതെ ഉത്തര്‍പ്രദേശില്‍ 26 പേര്‍ക്കും, രാജസ്ഥാനില്‍ 12 പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഇതോടെ ആകെ രോഗികളുടെ എണ്ണം ഏഴായി.
കേരളത്തില്‍ ഇന്നലെ ഒന്‍പത് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍കോഡ് സ്വദേശികളായ ഏഴ് പേരിലും കണ്ണൂര്‍ സ്വദേശിയായ ഒരാളിലും തൃശൂര്‍ സ്വദേശിയായ ഒരാളിലുമാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്.
