തിരുവനന്തപുരം: നയതന്ത്രപരിരക്ഷ ഉപയോഗപ്പെടുത്തി കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പലതവണ സ്വർണം കടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഒടുവിൽ കേന്ദ്ര ഗവൺമെൻറ് കോർട്ടിൽ കാര്യങ്ങൾ എത്തിക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. രാജ്യാന്തര ബന്ധങ്ങളെ ബാധിക്കുന്ന വിധത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. രാജ്യത്തിൻറെ അന്തസ്സ് നഷ്ടപ്പെടുത്തിയ സംഭവമായി ഇത് മാറിയിരിക്കുന്നു. നയതന്ത്ര ചാനലുകളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരും. ആ നിലയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ ബിജെപിയും കേന്ദ്ര ഭരണവും നിർബന്ധിതമാണ്.
ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് തന്നെ ഈ ആവശ്യം ഉയർന്നുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. കേന്ദ്ര ഇടപെടലിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു എന്ന് സാരം. ബിജെപി നേതാക്കൾ ദേശീയ അന്വേഷണ ഏജൻസിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
800 കോടി രൂപയുടെ സ്വർണം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നു എന്നാണ് കണക്ക്. പക്ഷെ 2000 കോടി രൂപയുടെ സ്വർണം വിറ്റഴിയുന്നു. ഈ പണം വിധ്വംസക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതായി ബിജെപി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചു വന്നിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസിയോ സിബിഐയോ കേസന്വേഷിക്കുന്ന സ്ഥിതി ഉണ്ടാവും.
കേസിൽ പ്രതി സ്ഥാനത്തുനില്ക്കുന്ന സ്വപ്ന സുരേഷും കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി പുലർത്തിയിരുന്ന അടുപ്പവും മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഐ ടി വകുപ്പിലെ പദവി സ്വപ്ന സുരേഷ് വഹിച്ചിരുന്നു എന്നീ സാഹചര്യങ്ങൾ അന്വേഷണ പരിധിയിൽ തീർച്ചയായും വരും.
