തിരുവനന്തപുരം: കോവിഡ് മുക്തരിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ ക്ലിനിക്കുകള്‍ ആരംഭിച്ചു. ജാഗ്രതാ ക്ലിനിക്കുകളില്‍ എത്തിയ 2800 പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി . പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജാഗ്രതാ ക്ലിനിക്കുകളിലെത്തിയവരില്‍ പ്രകടമായ ശാരീരിക ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയ 2800പേരെ വിദഗ്ദ ചികിത്സക്കായി ജില്ലാ താലൂക്ക് ആശുപത്രികളിലെ ജാഗ്രതാ ക്ലിനിക്കുകളിലേക്ക് റഫര്‍ ചെയ്തു.
സംസ്ഥാനത്തുടനീളം 5000 ത്തോളം പേര്‍ ജാഗ്രതാ ക്ലിനിക്കുകളില്‍ ചികിത്സ തേടി. ഇവരുടെ കൃത്യമായ വിവരശേഖരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. നിലവില്‍ വ്യാഴാഴ്ച ദിവസങ്ങളിലാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ കൂടുമ്പോള്‍ കൂടുതല്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
കോവിഡ് മുക്തര്‍ വീടിനടുത്തുളള പ്രാഥമീക കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് ആദ്യം എത്തേണ്ടത്. കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങളുളളവരെ വിവിധ റഫറല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. കോവിഡ് മുക്തര്‍ ജാഗ്രതാ ക്ലിനിക്കുകളില്‍ പരിശോധന നടത്തണമന്നും പോസ്റ്റ് കോവിഡ് സിന്‍ഡ്രം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ അറിയിച്ചു.
