വാഷിംഗ്ടൺ: കോവിഡ് 19 ആരംഭിച്ചതിനു ശേഷം ഭൗമാന്തരീക്ഷത്തിലെ ചില വായു മലിനീകരണ വസ്തുക്കളിൽ ഗണ്യമായ കുറവുണ്ടായതായി നാസ.
കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് നാസയിലെ ഗവേഷകർ ‘കോവിഡില്ലാത്ത 2020 നെ ‘ സൃഷ്ടിച്ച് നിലവിലുള്ള അവസ്ഥയുമായി താരതമ്യം ചെയ്തു. ഇതിൽ നിന്നും ഫെബ്രുവരി മുതൽ തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ ആഗോള നൈട്രജൻ ഡൈ ഓക്സൈഡ് സാന്ദ്രത 20 ശതമാനം കുറച്ചതായി കണ്ടെത്തി.
ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വർക്കിംഗ്, സ്റ്റോറേജ്, അനാലിസിസ് എന്നിവയ്ക്കുള്ള 2020 ലെ അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഫലങ്ങൾ അവതരിപ്പിച്ചത്.
വ്യവസായങ്ങൾ വഴിയും മോട്ടോർ വാഹനങ്ങൾ വഴിയുമാണ് പ്രധാനമായും നൈട്രജൻ ഡയോക്സൈഡ് അന്തരീക്ഷത്തിൽ എത്തുന്നത്.
46 രാജ്യങ്ങളിൽ നിന്നാണ് ഗവേഷകർ ഡാറ്റ ശേഖരിച്ചത്. ആകെ 5,756 നിരീക്ഷണ സൈറ്റുകൾ വഴിയായിരുന്നു അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അളന്നത്.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ തന്നെയാണ് കുറഞ്ഞ നൈട്രജൻ ഡൈ ഓക്സൈഡ് ബഹിർഗമനം കാണിച്ച ആദ്യത്തെ നഗരമെന്നും നാസ പറയുന്നു.
