റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധനമന്ത്രി തോമസ് ഐസക്കിന് കനത്ത തിരിച്ചടി , ഐസക്കിനെതിരായ അവകാശ ലംഘന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മറ്റിക്ക് വിട്ടു

December 2, 2020 - 3:59 pm

തിരുവനന്തപുരം: കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രിയെ സ്പീക്കറും കൈവിട്ടു. ധനമന്ത്രിയ്ക്കെതിരായ അവകാശ ലംഘന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മറ്റിക്ക് വിട്ടു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെതാണ് തീരുമാനം.

കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് പരസ്യപ്പെടുത്തിയെന്ന വിഡി സതീശന്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി.

“അവകാശ ലംഘന വിഷയത്തില്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടതുകൊണ്ടാണ് വിഡി സതീശന്റെ നോട്ടീസ് എത്തിക്‌സ് കമ്മറ്റിക്ക് വിട്ടതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. നോട്ടീസ് നല്‍കിയ അംഗം ഉന്നയിച്ച പരാതി ഗൗരവപ്പെട്ടതാണ്. എന്നാല്‍ അതിന് മറുപടി നല്‍കിയ മന്ത്രി മുന്നോട്ടുവെച്ച നിലപാടും അടിസ്ഥാന സ്വഭാവമുള്ളതാണ്. ഇത് കേവലം ഒരു അവകാശ ലംഘന പ്രശ്‌നം മാത്രമായി കാണാന്‍ കഴിയില്ല. രണ്ടുവശവും പരിശോധിച്ച് എത്തിക്‌സ് കമ്മറ്റി അക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്നാണ് സ്പീക്കര്‍ എന്ന നിലയില്‍ എന്റെ തീരുമാനം “
സ്പീക്കർ ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

പരാതി എത്തിക്‌സ് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കറുടെ തീരുമാനം തോമസ് ഐസകിന് കനത്ത തിരിച്ചടിയാണ്. എത്തിക്‌സ് കമ്മറ്റിക്ക് വിടാതെ സ്പീക്കര്‍ പരാതി തള്ളുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്ക് എതിരായ അവകാശ ലംഘന നോട്ടീസ് സ്പീക്കര്‍ എത്തിക്‌സ് കമ്മറ്റിക്ക് വിടുന്നത്.

തുടര്‍ നടപടിയായി എത്തിക്‌സ് കമ്മറ്റി ഐസക്കിനെ വിളിച്ചുവരുത്തി വിശദീകരണം തേടും.

എ പ്രദീപ് കുമാറാണ് എത്തിക്‌സ് കമ്മറ്റിയുടെ ചെയര്‍മാന്‍. അനൂപ് ജേക്കബ്, ജോര്‍ജ്ജ് എം തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വികെസി മുഹമ്മദ് കോയ, മോന്‍സ് ജോസഫ്, പികെ മുരളി, വിഎസ് ശിവകുമാര്‍, ഇടി തൈസണ്‍ മാസ്റ്റര്‍ എന്നിവരാണ് നിയമസഭയുടെ എത്തിക്‌സ് ആന്റ് പ്രിവിലേജസ് കമ്മറ്റി അംഗങ്ങള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *