വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ ( 80 ) മരിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകളെ കൊന്നു തള്ളിയ സീരിയൽ കില്ലറാണ് സാമുവൽ ലിറ്റിൽ. മുന്‍ ബോക്സര്‍ കൂടിയായ സാമുവല്‍ 93 പേരെയാണ് കൊലപ്പെടുത്തിയത് .
പരോൾ ഇല്ലാതെ 2014 മുതൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു സാമുവല്‍. 30-12-2020 ബുധനാഴ്ച രാവിലെയായിരുന്നു മരണം.
1970 മുതല്‍ 2005 വരെയുള്ള 35 വര്‍ഷത്തിനിടെയാണ് 93 പേരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളായിരുന്നു. അതിൽ തന്നെ അധികവും മയക്കുമരുന്നിന് അടിമപ്പെട്ടവരും ലൈംഗിക തൊഴിലാളികളുമായിരുന്നു.
‘
മര്‍ദ്ദിച്ച് അവശരാക്കിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതായിരുന്നു സാമുവലിന്‍റെ രീതി. എന്നാൽ കൊലയാളിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പതിറ്റാണ്ടുകളോളം കൊലയാളി അജ്ഞാതനായി തുടർന്നു.
ഒടുവിൽ 2012-ൽ മയക്കുമരുന്ന് കേസില്‍ പിടിയിലാകുന്നതോടെയാണ് കൊലപാതക പരമ്പര പുറത്തുവന്നത്.
കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ മിക്കതും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിരുന്നു. ക്രൂരനായ സാമുവൽ താൻ കൊലപ്പെടുത്തിയവരുടെ വിവരങ്ങള്‍ മന:പാഠമാക്കിയിരുന്നു. സാമുവലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്മിക്ക മൃതദേഹങ്ങളും തിരിച്ചറിഞ്ഞിരുന്നത്.
ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു സാമുവലിനെ ഇത്രയധികം കൊലപാതകങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചത് എന്ന് പോലീസ് പറയുന്നു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാരും പരാതിയുമായി എത്തില്ലെന്നും സാമുവല്‍ വിശ്വസിച്ചു. ശരീരത്തില്‍ മുറിവുകളോ പാടുകളോ കണ്ടെത്താന്‍ കഴിയാത്ത വിധത്തിൽ കൊലപാതകം നടത്താനും ശ്രമിച്ചിരുന്നു. ബോക്സിങ് മുന്‍ താരമായിരുന്ന ഇയാളുടെ യഥാര്‍ഥ പേര് സാമുവല്‍ മക്ഡൊവല്‍ എന്നാണ്.
