മുംബൈ: മറാത്തി സംസാരിക്കുന്ന ജനങ്ങൾ കൂടുതലുള്ള കർണാടക പ്രദേശങ്ങൾ മഹാരാഷ്ട്രയോടൊപ്പം ഉൾപ്പെടുത്താൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ബെലഗാവിയെയും മറാത്തി സംസാരിക്കുന്ന മറ്റ് പ്രദേശങ്ങളെയും മഹാരാഷ്ട്രയിൽ സംയോജിപ്പിക്കാൻ പരിശ്രമിച്ച രക്തസാക്ഷികൾക്ക് ഇത് ഒരു “ആദരാഞ്ജലി” ആയിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ട്വീറ്റിൽ പറയുന്നു.
‘അതിർത്തി യുദ്ധത്തിൽ രക്തസാക്ഷിത്വം സ്വീകരിച്ചവർക്ക് കർണാടക അധിനിവേശമുള്ള മറാത്തി സംസാരിക്കുന്ന സാംസ്കാരിക മേഖലകളെ മഹാരാഷ്ട്രയിൽ കൊണ്ടുവരുന്നത് യഥാർത്ഥ ആദരാഞ്ജലിയായിരിക്കും. ഞങ്ങൾ അതിനായി പ്രതിജ്ഞാബദ്ധരാണ്’
മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ലയനം പൂർത്തിയാകുന്നതുവരെ നിലവിലെ സർക്കാർ ശ്രമം തുടരുമെന്നും ‘ സംയുക്ത മഹാരാഷ്ട്ര’ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും ഉപമുഖ്യമന്ത്രി അജിത് പവറും പറഞ്ഞു.
ബെലഗാവിയെയും മറ്റ് അതിർത്തി പ്രദേശങ്ങളെയും മഹാരാഷ്ട്രയുമായി ലയിപ്പിക്കാൻ പോരാടുന്ന പ്രാദേശിക സംഘടനയായ മഹാരാഷ്ട്ര ഏകകാരൻ സമിതി 1956 ൽ ജീവൻ ത്യജിച്ചവരുടെ സ്മരണയ്ക്കായി ജനുവരി 17 ‘രക്തസാക്ഷി ദിനമായി’ ആചരിച്ചു വരികയാണ്.
60 വർഷത്തിലേറെയായി നിലനിൽക്കുന്ന അതിർത്തി തർക്കം ത്വരിതപ്പെടുത്താനുള്ള തന്റെ സർക്കാരിന്റെ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മന്ത്രിമാരായ ചഗൻ ഭുജ്ബാലിനെയും ഏക്നാഥ് ഷിൻഡെയെയും ‘കോർഡിനേറ്റർമാരായി’ താക്കറെ നിയമിച്ചിരുന്നു.
