ഹൈദരാബാദ്: തെലുങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിൽ വച്ച് കൊലപ്പെടുത്തി. മർദന ശേഷമുള്ള ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മരണാസന്നനായി റോഡിൽ കിടക്കുന്ന ഒരാൾ ‘തന്നെ കൊല്ലാൻ ശ്രമിച്ചത് ഒരു ‘കുന്ത ശ്രീനിവാസ്’ ആണ്’ എന്ന് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. തൊട്ടടുത്ത് നിർത്തിയിട്ട ചില്ലു തകർന്ന കാറിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്നതും കാണാം. അഭിഭാഷക ദമ്പതികളായ ഗട്ടു വാമൻ റാവു, ഗട്ടു നാഗമണി എന്നിവരാണ് ബുധനാഴ്ച (16/02/21) പട്ടാപ്പകൽ മൂന്ന് മണിയോടെ റോഡിൽ വച്ച് ആക്രമിക്കപ്പെട്ടത്. പെഡപ്പള്ളി ജില്ലയിലെ രാമഗിരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൽവച്ചേലയ്ക്ക് സമീപമാണ് സംഭവം.
മന്തുനിയിലെ പ്രാദേശിക കോടതിയിൽ കേസ് കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു ഗട്ടു വാമൻ റാവുവും ഗട്ടു നാഗമണിയും. നാഗമണി തൽക്ഷണം മരണത്തിന് കീഴടങ്ങിയപ്പോൾ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് വാമൻ റാവു മരിച്ചത്. പിന്തുടർന്നു വന്ന അക്രമികൾ കാറ് തടഞ്ഞ് നിർത്തി ദമ്പതികളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. മരിക്കുന്നതിനുമുമ്പ്, ആക്രമണത്തിന് പിന്നിൽ കുന്ത ശ്രീനിവാസാണെന്ന് വാമൻ റാവു പറഞ്ഞതായും റിപ്പോർട്ടുകളിൽ പറയുന്നു. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) മന്താനി മണ്ഡൽ പ്രസിഡന്റാണ് കുന്ത ശ്രീനിവാസ്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട കാർ ഡ്രൈവറെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളെ കസ്റ്റഡിയിലെടുക്കാൻ ചെക്ക്പോസ്റ്റുകളിൽ പോലീസ് ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. രാമഗുണ്ടം പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള മന്താനി പോലീസ് സ്റ്റേഷനിൽ ദലിത് യുവാവിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് ദമ്പതികൾ അടുത്തിടെ പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം സീലാം രംഗയ്യയുടെ കസ്റ്റഡി മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് ഉപദ്രവിച്ചെന്നാരോപിച്ച് തെലങ്കാന ഹൈക്കോടതി അഭിഭാഷക ദമ്പതികൾക്ക് സംരക്ഷണം നൽകുകയും ചെയ്തിരുന്നു.
