ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി അബ്‌ദൂള്‍ നാസര്‍ മഅദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജസ്റ്റീസ് വി.രാമസുബ്രമണ്യം പിന്മാറി. 2003ല്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ മദനിക്കുവേണ്ടി ഹാജരായിട്ടുണ്ടെന്ന് ജസറ്റീസ് രാമ സുബ്രമണ്യം അറിയിച്ചു. ഇതേതുടര്‍ന്ന് മഅദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റീസ് എസ്‌എ ബോബ്‌ഡേ നിര്‍ദ്ദേശിക്കുകയായിരുന്നു.
അബ്‌ദുള്‍ നാസര്‍ മഅദനിക്കുവേണ്ടി അഭിഭാഷകരായ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍, എന്നിവരാണ് കോടതിയില്‍ ഹാജരായിരുന്നത്. രാമ സുബ്രമണ്യം പിന്മാറിയതിനാല്‍ ഇവരുടെ വാദം കോടതി കേട്ടില്ല.
ഇതിനിടെ മഅദനിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സറ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്‌തു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. ഇളവനുവദിച്ച് കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍ നിന്ന് ഒളിച്ചോടാനിടയുണ്ടെന്നും ഒളിവില്‍ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ ഫയല്‍ചെയ്‌ത സ്റ്റേറ്റ്‌മെന്റിൽ ആരോപിച്ചു.
