കോഴിക്കോട്: ഓണത്തിന് മായമില്ലാത്ത പച്ചക്കറി ക്ഷാമമില്ലാതെ കിട്ടാൻ ജില്ലയിൽ വിപുലമായ ഒരുക്കം തുടങ്ങി. സ്വയംപര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ ഈ വർഷം 20 ലക്ഷം പച്ചക്കറിതൈകളും 5 ലക്ഷം വിത്ത് പാക്കറ്റ്കളും വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 3 .95 ലക്ഷം വിത്ത് പായ്ക്കറ്റുകളും 14 .85 ലക്ഷം പച്ചക്കറിത്തൈകളും വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, കർഷകർ തുടങ്ങിയവർക്ക് വിതരണം ചെയ്യും.
ഗുണനിലവാരമുള്ള വിത്തുകൾ, പച്ചക്കറിതൈകൾ എന്നിവ കൃഷി വകുപ്പ് ഫാമുകൾ, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച് ബ്ലോക്ക് ലെവൽ അഗ്രോ സർവീസ് സെന്ററുകൾ പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മ സേനകൾ എ ഗ്രേഡ് ക്ലസ്റ്റർ നഴ്സറികൾ എന്നിവിടങ്ങളിൽ വിതരണം നടത്തും. വിത്തുകളും തൈകളും ജൂൺ 15ന് മുമ്പായി വിതരണത്തിനെത്തും. അഞ്ച് വീതമുള്ള 2 ക്ലസ്റ്ററടക്കം 50 ഹെക്ടറിൽ മഴക്കാലപച്ചക്കറി കൃഷിയിറക്കും. കഴിഞ്ഞ ഓണക്കാലത്തും സമൃദ്ധമായ നിലയിൽ പച്ചക്കറി വിളവെടുപ്പ് ജില്ലയിൽ നടത്തിയിരുന്നു.
