ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന പൊതുതാല്‍പര്യ ഹരജി സുപ്രീം കോടതി ജൂൺ 21 പരിഗണിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യമുന്നയിച്ച് അഭിഭാഷകനായ ഗൗരവ് കുമാര്‍ ബന്‍സലാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. ആരോഗ്യമേഖലയില്‍ ചിലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.നയപരമായ വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.
