ദില്ലി: അഖിലേന്ത്യ മെഡിക്കൽ ഡെന്‍റല്‍ ക്വാട്ടയിൽ 27 ശതമാനം ഒബിസി സംവരണവും 10 ശതമാനം സാമ്പത്തിക സംവരണവും പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
ഈ വർഷം മുതലുള്ള പ്രവേശനത്തിന് ഇത് ബാധകമാക്കാനാണ് തീരുമാനം. എംബിബിഎസിന് 1500 ഉം മെഡിക്കൽ പിജിക്ക് 2500 ഉം സീറ്റുകളിൽ ഒബിസി വിദ്യാർത്ഥി പ്രവേശനത്തിന് ഈ തീരുമാനം വഴിയൊരുക്കും. 1500 സീറ്റുകളിലാവും സാമ്പത്തിക സംവരണം. 2007 ല്‍ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് അഖിലേന്ത്യ ക്വാട്ടയിൽ സംവരണം നല്‍കിയിരുന്നു.
ഐഐടിയും എയിംസും ഉൾപ്പടെയുള്ള കേന്ദ്രസ്ഥാപനങ്ങളിലും കേന്ദ്ര സർവ്വകലാശാലകളിലും ഇപ്പോൾ തന്നെ ഒബിസി സംവരണമുണ്ട്. മെഡിക്കൽ അഖിലേന്ത്യ ക്വാട്ടയിലും ഇത് ഏർപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് സംവരണം സമ്പൂർണ്ണമാക്കുകയാണ് കേന്ദ്രം. നാഴിക കല്ലാകുന്ന തീരുമാനം പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വലിയ അവസരമാകുമെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു.
മന്ത്രിസഭയിൽ 27 പേർ ഒബിസി വിഭാഗങ്ങളിൽ നിന്നാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അഖിലേന്ത്യ ക്വാട്ടയിലെ ഈ സംവരണം കൂടി ഇപ്പോൾ നടപ്പാക്കുന്ന കേന്ദ്രം ഉത്തർപ്രദേശിലെ പിന്നാക്ക വോട്ടുകളിൽ കൂടിയാണ് കണ്ണുവയ്ക്കുന്നത്.
