ന്യൂഡല്‍ഹി: യു.എസില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുകയാണു അടുത്ത ലക്ഷ്യമെന്ന് നീരജ് ചോപ്ര.. ഒറിയോണിലെ യൂഗിനില്‍ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പ് കോവിഡ്-19 വൈറസ് മഹമാരി മൂലമാണ് 2022 ലേക്കു നീട്ടിയത്. അടുത്ത വര്‍ഷം ജൂലൈ 15 മുതല്‍ 24 വരെയായിരിക്കും ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്.ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയെന്ന് ഇനിയും വിശ്വസിക്കാനായില്ലെന്നു ഡല്‍ഹിയില്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിച്ച നീരജ് പറഞ്ഞു.ആളുകള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ഇനിയുമേറെ ചെയ്യാനുണ്ടെന്ന വിചാരം മുന്നില്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015/16 സീസണില്‍ ദേശീയ ടീമിന്റെ ക്യാമ്പിലേക്കു തെരഞ്ഞെടുക്കപ്പെട്ടതു കരിയറില്‍ വഴിത്തിരിവായെന്നു നീരജ് അനുസ്മരിച്ചു. കേരളം വേദിയായ ദേശീയ ഗെയിംസില്‍ നീരജിനു മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനായില്ല. അഞ്ചാം സ്ഥാനക്കാരനായാണു താരം അന്നു ഫിനിഷ് ചെയ്തത്. മോശം പ്രകടനം നടത്തിയിട്ടും ക്യാമ്പിലേക്കു തെരഞ്ഞെടുത്തു. പരിശീലിക്കാന്‍ മികച്ച സൗകര്യങ്ങള്‍ ലഭിച്ചതു ക്യാമ്പില്‍ വച്ചാണ്. പഞ്ച്കുലയിലെ താവു ദേവി ലാല്‍ സ്റ്റേഡിയത്തിലായിരുന്നു അതുവരെ പരിശീലിച്ചിരുന്നത്. പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ പരിശീലനവും ഭക്ഷണ ക്രമവും തന്നിലെ താരത്തെ വളര്‍ത്തിയെന്നും നീരജ് പറഞ്ഞു. പാനിപത്തിലെ ശിവജി സ്റ്റേഡിയത്തിലായിരുന്നു തുടര്‍ന്നുള്ള പരിശീലനം.മെഡല്‍ നേട്ടത്തില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, തന്നെ വലുതാക്കിയ സൈന്യം, സ്പോണ്‍സറായ ജെ.എസ്.ഡബ്യു. സ്പോര്‍ട്സ്് എന്നിവരോട് ഏറെ കടപ്പെട്ടിരിക്കുന്നാതും നീരജ് പറഞ്ഞു.
