കൊച്ചി: ആലപ്പുഴയിലെ സിപിഎം പ്രവർത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി. കാണാതായ സജീവന്റെ ഭാര്യ സവിതയാണ് ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്.
സെപ്റ്റംബർ 29ന് കാണാതായ സജീവനെ ഒരു മാസത്തിനിപ്പുറവും കണ്ടെത്താനാകാത്തതാണ് ഹർജിയുടെ കാരണം. കേസിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. സിപിഎം തോട്ടപ്പള്ളി – പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റിയംഗമാണ് കാണാതായ സജീവൻ
സിപിഎമ്മിലെ വിഭാഗീയതയാണ് സജീവന്റെ തിരോധാനത്തിന് പിന്നിലെന്ന്, തുടക്കം മുതൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. സമ്മേളനകാലത്ത് ഔദ്യോഗിക വിഭാഗത്തിനെതിരെ നീങ്ങാതിരിക്കാൻ സജീവനെ മാറ്റിയതെന്ന ആക്ഷേപം ശക്തമാണ്.
പാർട്ടി നേതൃത്വം മൗനം പാലിക്കുമ്പോൾ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ജി. സുധാകരൻ ജില്ലാ പോലീസ് മേധാവിയെ കണ്ടത് ശ്രദ്ധേയമായിരുന്നു.
