തിരുവനന്തപുരം: കണിയാപുരത്തെ് യുവാവിനെ മർദിച്ച കേസിൽ പ്രതി ഫൈസലിന് സ്റ്റേഷൻ ജാമ്യം നൽകിവിട്ടയച്ച മംഗലം പോലീസിന്റെ വിചിത്ര നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു.. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അനസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കണിയാപുരം സ്വദേശി അനസിന് മർദനമേറ്റതും ഈ സംഭവത്തിൽ പോലീസ് കേസെടുക്കാതിരുന്നതും സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു. ഈ വാർത്ത വന്നതിന് ശേഷമാണ് പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ഉച്ചയക്ക് ശേഷം കേസിലെ പ്രതി ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അതിന് ശേഷം വിചിത്രമായ നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
യുവാവിനെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തിട്ട് അയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അനസിന് ക്രൂരമായ മർദനമാണ് ഇയാളിൽ നിന്നുണ്ടായത്. അനസിന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബോധരഹിതനായി വീണിട്ടും പ്രതി അനസിനെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ പ്രതിയെയാണ് കൊലപതാകശ്രമത്തിനുള്ള വകുപ്പ് ചേർക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാതെ പോലീസ് പറഞ്ഞുവിട്ടത്.
