ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉള്‍പ്പടെ 13 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം തുടരുന്നു.
അപകടത്തിൽ മരിച്ച നാല് സൈനികരുടെ മൃതദേഹം ഡി.എൻ.എ പരിശോധനക്ക് ശേഷം കുടുംബത്തിന് വിട്ട് നൽകി എയർമാർഷൽ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയച്ചു. ഡാറ്റാ റെക്കോർഡറിന്റെ വിവരങ്ങൾ കൂടി ലഭിച്ചാൽ ഒരാഴ്ചക്കുള്ളിൽ അപകടത്തിന്റെ റിപ്പോർട്ട് വ്യോമസേന പ്രതിരോധമന്ത്രാലയത്തിന് കൈമാറും.
അപകടത്തിൽ മരിച്ച നാല് സൈനികരുടെ കൂടി മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ലഫ്റ്റനൻഡ് കേണൽ ഹർജീന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ഹവിൽദാർ സത്പാൽ എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വരുൺ സിങ് വേഗത്തിൽ സുഖം പ്രാപിക്കാൻ സാധ്യമായ എല്ലാ ചികിത്സാ സഹായം നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
