കോട്ടയം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ നേടിയ നോക്കുവിദ്യ പാവകളി കലാകാരി എം.എസ് പങ്കജാക്ഷിയ്ക്ക് വീട്ടിലെത്തി ജില്ലാ കളക്ടര്‍ ഡോ.
പി.കെ ജയശ്രീ പുരസ്‌കാരം സമ്മാനിച്ചു. കഴിഞ്ഞ നവംബര്‍ എട്ടിന് ഡല്‍ഹിയില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ ശാരീരിക അസ്വസ്ഥതകൾ മൂലം നേരിട്ടെത്തി പുരസ്ക്കാരം സ്വീകരിക്കാൻ പങ്കജാക്ഷിയ്ക്ക് സാധിച്ചില്ല. ഈ സഹചര്യത്തിൽ
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് കലക്ടര്‍ നേരിട്ടെത്തി പുരസ്‌കാരം സമ്മാനിച്ചത്. പത്മശ്രീ ബാഡ്ജ്, മിനിയേച്ചര്‍ ബാഡ്ജ് എന്നിവ ജില്ലാ കളക്ടർ പങ്കജാക്ഷിയെ അണിയിച്ചു; പ്രശസ്തിപത്രം (സന്നത് ) കൈമാറി. അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിയാണ്
മോനിപ്പള്ളി മൂഴിക്കല്‍ പങ്കജാക്ഷി. എട്ടാംവയസ്സ് മുതല്‍ നാട്ടിലും വിദേശരാജ്യങ്ങളിലുമായി നോക്കുവിദ്യ പാവകളി അവതരിപ്പിച്ചിരുന്നു. മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഭാഗത്ത് ഉറപ്പിച്ചു നിര്‍ത്തുന്ന നീളമുള്ള വടിയില്‍ ആടുന്ന തരത്തിലാണ് നോക്കുവിദ്യ പാവകളി. പാലത്തടിയില്‍ നിര്‍മ്മിച്ച പാവകളാണ് കളിയ്ക്കാന്‍ ഉപയോഗിക്കുന്നത്. മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നും സാമൂഹ്യ ജീവിതത്തില്‍ നിന്നുമൊക്കെ തിരഞ്ഞെടുത്ത സംഭവങ്ങളാണ് കഥയായി ചൊല്ലുന്നത്. ചടങ്ങില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, വാര്‍ഡംഗം ന്യൂജെന്റ് ജോസഫ്, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി പാവകളിയില്‍ പ്രാവീണ്യം നേടിയ പങ്കജാക്ഷിയുടെ കൊച്ചുമകൾ രഞ്ജിനിയുടെ പാവകളിയും ആസ്വദിച്ചാണ് വിശിഷ്ടാതിഥികൾ മടങ്ങിയത്.
