തിരുവനന്തപുരം: പഠനത്തിനുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേർണലിസം വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. 40 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ആകെ ഒരു കമ്പ്യൂട്ടറും രണ്ട് ക്യാമറകളും മാത്രമാണ് ഇവിടെയുളളത്. പ്രസ്‌ക്ലബ്ബിലെ താഴത്തെ മുറിയിലെ ക്ലാസ് റൂമില്‍ നിന്നും മുകളിലത്തെ ഓഡിറ്റോറിയത്തിലേക്ക് ക്ലാസ് മാറ്റിയതോയെയാണ് വിദ്യാര്‍ത്ഥികളുടെ ദുരിതം ആരംഭിക്കുന്നത്.
ആദ്യഘട്ടത്തില്‍ രണ്ടുബാച്ചുകളായി ആണ് 40 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നടത്തിയിരുന്നത്. പിന്നീട് ഇവരെ ഒറ്റബാച്ചാക്കി . അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതോടെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരിയിലെ വേനല്‍ക്കാലത്ത് അലുമിനിയം ഷീറ്റിനുകീഴില്‍ ക്ലാസിലിരിക്കാനുളള ബുദ്ധിമുട്ട് വിദ്യാര്‍ത്ഥികള്‍ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ മാനേജ്‌മെന്റ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. അതോടെയാണ് പ്രതിഷേധം കടുത്തത്.
പിന്നീട് അ്‌ന്നത്തെ ഡയറക്ടര്‍ ജോണ്‍ മേരിയാണ് പഴയപടി രണ്ടുബാച്ചുകളായി തിരിച്ച് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടത്. മറ്റ് ആവസ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്ന ഡയറക്ടറുടെ ഉറപ്പിന്മേല്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നാലെ ജേണലിസം സ്‌കൂളിന്റെ ജയറക്ടര്‍ ജോണ്‍ മേരിയെ കാലാവധി കഴിഞ്ഞുവെന്ന ന്യായം ചൂണ്ടിക്കാട്ടി പിരിച്ചുവിടുകയാണ് പ്രസ്‌ക്ലബ്ബ് അധികൃതര്‍ ചെയ്‌തത്.
ഫോട്ടോ ജേണലിസം കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളും സമാന പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സ്ഥാപനത്തിലെ ലൈബ്രറിയില്‍ പ്രവര്‍ത്തന രഹിതമായ പന്ത്രണ്ടോളം കമ്പ്യൂട്ടറുകളാണ് ഉളളത്. ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒരു വര്‍ഷത്തിലേറെയായി ലൈബ്രറിയില്‍ ലഭ്യമല്ല. ഇതിന് ഉള്‍പ്പെടയുളള തുക ഫീസായി കൈപ്പറ്റിയിട്ടുണ്ട്. രണ്ടുബാച്ചുകളിലായി മുമ്പ് നടന്ന ക്ലാസുകളില്‍ ഇതുവരെ അറ്റന്റന്‍സ് രേഖപ്പെടുത്തിയിട്ടില്ല. മാര്‍ക്കര്‍ പെന്‍ പോലെയുളളവയ്‌ക്ക് അഡ്‌മിഷന്‍ സമയത്ത് തുക ഈടാക്കിയിരുന്നെങ്കിലും ഇത്തരം വസ്‌തുക്കള്‍ ലഭ്യമാക്കിയിട്ടില്ല. കുടിവെളളം പോലും ഇല്ലാതിരുന്ന സമയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രസ്‌ക്ലബ്ബിന്‍രെ മാനേജിംഗ് കമ്മറ്റിയും സ്‌കൂള്‍ ഓഫ് ജേർണലിസത്തിന്റെ സ്റ്റാഫ് കമ്മറ്റിയും ചേര്‍ന്നൊരു ചര്‍ച്ചയാണ് നിലവില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. അതേസമയം സമരം ചെയ്യുന്നത് ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്നും മറിച്ച് സൗകര്യ പ്രശ്‌നങ്ങളല്ല കാരണമെന്നും പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം രാധാകൃഷ്‌ണന്‍ പറഞ്ഞു. കുട്ടികളെ സമരത്തിലേക്കു നയിച്ചത് ഡയറക്ടറെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
