റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ

June 7, 2022 - 8:05 am

കോഴിക്കോട്: സ്വകാര്യ ക്ലിനിക്കിലെ കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ . നാദാപുരം ന്യൂക്ലിയസ് ക്ലിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീൻ, മാനേജിംഗ് പാർടണർ മുടവന്തേരി സ്വദേശി റഷീദ്, വിദ്യാർത്ഥിക്ക് കുത്തിവെപ്പ് നൽകിയ നഴ്സായ പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് നാദാപുരം ഡി വൈ എസ് പി ടി.പി.ജേക്കബ് അറസ്റ്റ് ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യയുടെ പേരിലാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. 2022ഫെബ്രുവരി 14 നാണ് കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകൻ വട്ടോളി സംസ്കൃതം സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി തേജ്ദേവ് (12) മരിച്ചത്.

കഫക്കെട്ടിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് കുട്ടി മാതാവിനൊപ്പം ഈ ക്ലിനിക്കിൽ ചികിത്സ തേടി എത്തിയത്. ഡോക്ടർ പരിശോധിച്ച ശേഷം കുട്ടിയെ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്യുകയും നഴ്സ് കുത്തിവയ്പ്പ് എടുക്കുകയും ചെയ്തു. എന്നാൽ കുത്തിവയ്പ്പ് സ്വീകരിച്ച് അൽപസമയത്തിനകം കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതേ തുടർന്ന് ആംബുലൻസിൽ താമരശ്ശേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനോടകം മരണപ്പെടുകയായിരുന്നു. ക്ലിനിക്ക് ജീവനക്കാരുടെ ഭാഗത്തുണ്ടായ പിഴവാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കാണിച്ച് കുടുംബം നാദാപുരം പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ്.

ശ്വാസ തടസ്സമാണ് വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വിദ്യാർത്ഥിയുടെ മരണത്തിൽ ഡിഎംഒ ചെയർമാനായ മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിന് വീഴ്‌ച്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നാദാപുരം പോലീസ് ഡോക്ടർ ഉൾപെടെ മൂന്ന്പേരെ അറസ്റ്റ് ചെയ്തത്.

കുട്ടിക്ക് കുത്തിവയ്പ്പ് എടുത്ത നഴ്സ് ഷാനിക്ക് മതിയായ യോഗ്യതയില്ലെന്നും കുട്ടിയെ അഡ്മിറ്റ് ചെയ്യുമ്പോൾ രക്ഷിതാക്കളിൽ നിന്നും സമ്മതപത്രം വാങ്ങിയിരുന്നില്ലെന്നും ഡിഎംഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വേണ്ട യോഗ്യതകളില്ലാത്ത ഷാനിയെ നഴ്സായി നിയമിക്കുകയും ഇഞ്ചക്ഷൻ എടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തതിൻ്റെ പേരിലാണ് ക്ലിനിക്കിലെ ഡോക്ടറും മാനേജിംഗ് പാർട്ണറും കേസിൽ പ്രതി ചേർക്കപ്പെട്ടത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *