കോഴിക്കോട്: സ്കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീർ. എം എസ് എഫ് ക്യാംപെയിനിന്റെ ഭാഗമായ സംവാദ പരിപാടിയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു ഡോ. എം കെ മുനീർ. ലിംഗസമത്വമെന്ന പേരിൽ പെൺകുട്ടികളെ പാൻറും ഷർട്ടും ധരിപ്പിക്കുന്നത് എന്തിനാണന്ന് മുനീർ ചോദിച്ചു. പെൺകുട്ടികൾ ധരിക്കുന്ന വേഷം ആൺകുട്ടികൾക്ക് ചേരില്ലേ? ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീർ പറഞ്ഞു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരിധരിക്കുമോയെന്നും മുനീർ ചോദിച്ചു.
ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞിരിക്കുന്നു. ബാലുശ്ശേരിയിൽ ന്യൂട്രാലിറ്റിയുടെ ഭാഗമായി പെൺകുട്ടികളോട് പാന്റും ഷർട്ടുമിടാൻ പറഞ്ഞു. എന്തുകൊണ്ട് തിരിച്ചായിക്കൂടാ? ആൺകുട്ടികൾക്കെന്താ ചുരിദാറ് ചേരൂലേ. പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെ കൊണ്ട് പാൻറിടിക്കൂന്നത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താണ് കുഴപ്പം. ജെൻറർ ന്യൂട്രാലിറ്റി എന്നുപറഞ്ഞ് പുതിയ ജെൻഡർ ഇനീക്വാലിറ്റി ഉണ്ടാക്കുകയാണ്. സ്ത്രീകളെ വീണ്ടും അധഃപ്പതനത്തിലേക്ക് കൊണ്ടുപോവുകയും പുരുഷകോയ്മ തന്നെയാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് വിളിക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
