കരിപ്പൂർ: അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ കണ്ണൂർ സ്വദേശിയുടെ വസ്ത്രത്തിൽ തേച്ച്പിടിപ്പിച്ച നിലയിൽ കാണപ്പെട്ട ഒന്നര കിലോയിലധികം സ്വർണം പോലീസ് പിടികൂടി.2022 ഓഗസ്റ്റ് 20 ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവം. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീൻ (43) ആണ് സ്വർണം അതിവിദഗ്ധമായി കടത്താൻ ശ്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്സുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.പ്രാഥമിക ചോദ്യം ചെയ്യലിൽ വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ട ഇസ്സുദ്ദീൻ തന്റെ കയ്യിൽ സ്വർണമുള്ള കാര്യം സമ്മതിച്ചില്ല. ഇസ്സുദ്ദീന്റെ കൈവശമുണ്ടായിരുന്ന ബാഗും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തുടർന്ന് ഇയാൾ ധരിച്ചിരുന്ന പാന്റ്സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയിൽ പെട്ടപ്പോൾ അഴിച്ച് പരിശോധിക്കുകയായിരുന്നു.പാന്റ് മുറിച്ച് നോക്കിയപ്പോഴാണ് തയ്ച്ചിരിക്കുന്നത് രണ്ട് പാളി തുണികളുപയോഗിച്ചാണെന്നും, ഉൾവശത്തായി സ്വർണമിശ്രിതം തേച്ച് പിടിപ്പിച്ചിരിക്കയാണെന്നും മനസ്സിലായത്.പാന്റ്സിലും അടിവസ്ത്രത്തിലുമായി തേച്ച് പിടിപ്പിച്ച നിലയിലുള്ള സ്വർണ മിശ്രിതത്തിന് ഒന്നരകിലോയിലധികം ഭാരമുണ്ട്
