ശ്രീനഗര്‍: രണ്ട് പതിറ്റാണ്ടിനു ശേഷം ജമ്മുകശ്മീരിലെ വെള്ളിത്തിരകളില്‍ സിനിമയുടെ വര്‍ണവെളിച്ചം വീണു. പുല്‍വാമയിലും ഷോപിയാനിലുമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സെപ്റ്റംബർ 18 ന് രണ്ട് സിനിമാ തീയേറ്ററുകളാണ് ഉദ്ഘാടനം ചെയ്തത്. ‘ചരിത്ര ദിനം’ എന്നാണ് തീയേറ്ററുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് എല്‍.ജി. പറഞ്ഞത്. ഈ മേഖലയിലെ യുവാക്കളുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് സഫലീകരിക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1990 കളില്‍ ജമ്മുകശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്തതോടെ ഈ മേഖലയിലെ മുഴുവന്‍ സിനിമാ തീയേറ്ററുകളും പൂട്ടിയിരുന്നു. ഈ വര്‍ഷം അവസാനം ശ്രീനഗറില്‍ ആദ്യമായി മള്‍ട്ടിപ്ലക്സ് വരുന്നതിന്റെ മുന്നോടിയായിട്ടാണ് സിനിമ, വിജ്ഞാന, െനെപുണ്യ പരിപാടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉതകുന്ന രീതിയിലാണ് പുല്‍വാമയിലെയും ഷോപിയാനിലെയും തീയേറ്ററുകള്‍ തയാറാക്കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ ഫിലിം ഡെവലപ്-മെന്റ് കൗണ്‍സില്‍ (ജെ.-കെ.എഫ്.ഡി.സി) കേന്ദ്രഭരണ പ്രദേശത്തെ സിനിമകളു-ടെയും ഷോകളു-ടെയും ചിത്രീകരണത്തിനും നിര്‍മ്മാണത്തിനുമുള്ള ‘ലൊക്കേഷനായി’ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് തിയറ്ററുകള്‍ തുറന്നിരിക്കുന്നത്. ഇത് കേവലം സിനിമ പ്രദര്‍ശന ഹാള്‍ എന്നതിനെക്കാള്‍ യുവാക്കളുടെ നൈപുണി വികസനത്തിനും വിദ്യാഭ്യാസത്തിനുമായുള്ള മള്‍ട്ടിമീഡിയ ഹാള്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നു കശ്മീര്‍ ഡിവിഷണല്‍ കമ്മിഷ്ണര്‍ പാണ്ഡുരംഗ് പറഞ്ഞു.
