റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗണേഷ്‌കുമാറിനെതിരേ അമര്‍ഷം പുകയുന്നു

January 25, 2023 - 1:06 pm

തിരുവനന്തപുരം: നിയമസഭാ കക്ഷിയോഗത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരേ സി.പി.എമ്മിലും ഇടതുമുന്നണിയിലും ഒരുപോലെ അമര്‍ഷം പുകയുന്നു. പദ്ധതിയോ ഫണ്ടോ അനുവദിച്ചുകിട്ടാതെ എം.എല്‍.എമാര്‍ക്കു നാട്ടില്‍ നില്‍ക്കാനാവാത്ത സ്ഥിതിയാണെന്ന ഗണേഷിന്റെ പ്രസ്താവം പ്രതിപക്ഷ പല്ലവി ഏറ്റെടുത്താണെന്ന് വിമര്‍ശനം. കാര്യങ്ങള്‍ ഈ നിലയ്ക്കു പോയാല്‍ ഏതാനും മാസങ്ങള്‍ക്കുശേഷം കിട്ടേണ്ട മന്ത്രിസ്ഥാനം ഗണേഷിനു നഷ്ടപ്പെടുമെന്നും വിലയിരുത്തലുകള്‍.

യു.ഡി.എഫിലേക്കു മടങ്ങിയാല്‍ കൊള്ളാമെന്ന ആഗ്രഹം ഗണേഷിനുണ്ടെന്നും അതുകൊണ്ടാണ് നിയമസഭയില്‍ പ്രതിപക്ഷത്തിന് ആയുധങ്ങളാകുന്ന വാക്കുകള്‍ തൊടുക്കുന്നതെന്നുമുള്ള വിമര്‍ശനമാണ് സി.പി.എമ്മിനുള്ളില്‍ ഉയരുന്നത്. സി.പി.ഐക്കും ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ഇവിടെ ഒന്നും നടക്കുന്നില്ലെന്നും കുറേക്കാലമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് പ്രതിപക്ഷ നേതാവാണ്. നയപ്രഖ്യാപന പ്രസംഗത്തിനുള്ള പ്രതികരണത്തിലും സതീശന്‍ പറഞ്ഞത് ഇതേ വാചകമാണ്. സതീശന്റെ വാചകം കടമെടുത്താണ് ഗണേഷ്‌കുമാര്‍ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയതെന്നാണ് പ്രധാന വിമര്‍ശനം. പരാതികള്‍ അറിയിക്കേണ്ടവരെ അറിയിച്ച് പരിഹാരം കാണുന്നതിന് പകരം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ഗണേഷ് ശ്രമിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലുള്ള അതൃപ്തി യോഗത്തില്‍ തന്നെ മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രകടിപ്പിച്ചിരുന്നു. മറ്റ് എം.എല്‍.എമാരെ കൂട്ടുപിടിക്കാന്‍ ഗണേഷ് ശ്രമിച്ചപ്പോള്‍ അവരുടെ കാര്യം താങ്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണ് രാധാകൃഷ്ണന്‍ സ്വീകരിച്ചത്.
ഏത് മുന്നണിയിലായാലും അവരെ പ്രതിസന്ധിയിലാക്കുകയെന്നത് ഗണേഷ്‌കുമാറിന്റെ രീതിയാണെന്ന് ഇടതുമുന്നണി വൃത്തങ്ങള്‍ പറയുന്നു. യു.ഡി.എഫിലായിരുന്നപ്പോള്‍ അതിലെ മന്ത്രിക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചു. ഇടതുമുന്നണിയില്‍ ഇപ്പോള്‍ തലപൊക്കി തുടങ്ങി. ഒരാള്‍ മാത്രമുള്ള ആ പാര്‍ട്ടിയെ നിലയ്ക്കു നിര്‍ത്തണമെന്ന ആവശ്യമാണ് ഇതോടെ സി.പി.എമ്മില്‍ ഉയരുന്നത്.

ആര്‍. ബാലകൃഷ്ണപിള്ളയുടെ മരണത്തോടെ പാര്‍ട്ടി രണ്ടായി. ഗണേഷ്‌കുമാറിന്റെ സഹോദരിയുടെ നേതൃത്വത്തില്‍ തങ്ങളാണ് ശരിയായ പാര്‍ട്ടി എന്ന അവകാശവാദവുമായി ഒരു വിഭാഗം രംഗത്തുണ്ട്. ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്ത് ഉള്‍പ്പെടുത്തരുതെന്ന നിലപാടും അവര്‍ക്കുണ്ട്. ബാലകൃഷ്ണപിള്ളയുടെ സ്വത്തുകള്‍ സഹോദരിക്കു നല്‍കാതെ തട്ടിയെടുത്തുവെന്ന കേസും ഗണേഷിനെതിരേയുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *