റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാഭ്യാസരംഗത്തെ മികവ്; പിഎം എക്‌സലന്‍സ് അവാര്‍ഡിന്റെ പടിവാതിലിലെത്തി ജില്ല

March 16, 2023 - 8:56 pm

രാജ്യത്തെ ആദ്യ ആറ് ജില്ലകളില്‍ ഒന്ന്

വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കാര്യത്തില്‍ രാജ്യത്തെ 450 ജില്ലകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ മികവിനുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെട്ട ഏറ്റവും മികച്ച ആറ് ജില്ലകളില്‍ ഒന്നായി തൃശൂര്‍. ഏപ്രില്‍ 21ന് സിവില്‍ സര്‍വീസസ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് നല്‍കുന്ന പ്രൈം മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന് വേണ്ട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അവസാന ആറ് ജില്ലകളില്‍ ഒന്നാവാന്‍ തൃശൂര്‍ ജില്ലയ്ക്ക് സാധിച്ചു.

ഇത്തവണ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട സമഗ്രശിക്ഷാ പദ്ധതികള്‍, ജലജീവന്‍ മിഷന്‍, ആരോഗ്യം, നൂതന പദ്ധതികള്‍ എന്നീ വിഭാഗങ്ങളിലായിരുന്നു പ്രധാനമന്ത്രിയുടെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചത്. അതില്‍ സമഗ്ര ശിക്ഷാ വിഭാഗത്തില്‍ വിദ്യാഭ്യാസ മേഖലയിലെ മികവിനാണ് ജില്ല പരിഗണിക്കപ്പെട്ടത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സര്‍വശിക്ഷാ കേരള എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ജില്ലയില്‍ നടപ്പിലാക്കിയ സമേതം പദ്ധതിയുടെ ഭാഗമായുള്ള കഥയമമ സമേതം, സ്പിക് മകെ ഔട്ട്‌റീച്ച് പദ്ധതി, അനന്യ സമേതം തുടങ്ങിയ വിവിധ പദ്ധതികളും പരിഗണിക്കപ്പെട്ടു.

പി എം എക്‌സലന്‍സ് അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ വിഭാഗത്തില്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ സമര്‍പ്പിച്ച പ്രൊപ്പോസലാണ് പരിഗണിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 766  ജില്ലകളില്‍ നിന്നായി 450ഓളം ജില്ലകളില്‍ നിന്നുള്ള അപേക്ഷകള്‍ ഈ വിഭാഗത്തില്‍ പരിഗണിക്കപ്പെട്ടിരുന്നു. ഇവയില്‍ ആദ്യഘട്ട വിലയിരുത്തലിനുശേഷം 15 ജില്ലകളെ അവാര്‍ഡ് നിര്‍ണയത്തിന്റെ ഭാഗമായി തെരഞ്ഞെടുത്തു. അപേക്ഷയോടൊപ്പം ജില്ലകള്‍ സമര്‍പ്പിച്ച പദ്ധതികളുടെ ഗുണഭോക്താക്കളായ അയ്യായിരത്തിലധികം പേരുടെ വിവരങ്ങള്‍ അവാര്‍ഡ് നിര്‍ണയ സമിതി ശേഖരിക്കുകയും അവരുമായി നേരിട്ട് ബന്ധപ്പെട്ട് റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി പരിശോധിക്കുകയും ചെയ്ത ശേഷമായിരുന്നു ഈ തെരഞ്ഞെടുപ്പ്.

ആദ്യ 15 ജില്ലകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതി മുമ്പാകെ പദ്ധതിയെ കുറിച്ച് അവതരിപ്പിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇവരുടെ നേരിട്ടുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആദ്യ 15ല്‍ നിന്ന് ഏറ്റവും മികച്ച ആറ് ജില്ലകള്‍ സ്‌പോട്ട് സ്റ്റഡിക്കായി ഷോര്‍ട്ട് ലിസറ്റ് ചെയ്യുകയായിരുന്നു. ഈ അവസാന ആറിലും ഉള്‍പ്പെടാന്‍ ജില്ലയ്ക്ക് സാധിച്ചു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസം അവസാന വാരം കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി നേരിട്ടെത്തി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളും അനുബന്ധ സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും കേന്ദ്ര സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ ആറെണ്ണത്തില്‍ നിന്ന് ഏറ്റവും മികച്ച ജില്ലകള്‍ക്കാണ് പ്രധാനമന്ത്രി അവാര്‍ഡ് നല്‍കുക. ക്യാബിനറ്റ് സെക്രട്ടറിയുടെ ചോദ്യോത്തര സെഷനും തുടര്‍ന്ന് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പും മാത്രമാണ് പുരസ്‌കാരത്തിലേക്ക് ഇനിയുള്ള കടമ്പകള്‍.

തൃശൂര്‍ ജില്ലാ പദ്ധതി ആദ്യ ആറില്‍ ഇടംപിടിക്കുന്നത് തന്നെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തനത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സമഗ്ര ശിക്ഷ കേരള, വിദ്യാലയങ്ങളില്‍ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസമേഖലയിലെ ഇടപെടല്‍ എന്നിങ്ങനെ നാല് കാര്യങ്ങളാണ് ഈ പുരസ്‌ക്കാരത്തിനായി പരിഗണിച്ചത്. കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസം സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ നിരവധി വിദ്യാലയങ്ങള്‍ക്ക് ആധുനിക രീതിയില്‍ കെട്ടിടവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു. ‘വിദ്യാകിരണം’ എന്ന പേരില്‍ അക്കാദമിക മേഖലയിലടക്കം വലിയ ഇടപെടലാണ് ജില്ലയില്‍ നടന്നത്. സമഗ്ര ശിക്ഷ പദ്ധതികളുടെ ഭാഗമായി വിപുലമായ വിദ്യാഭ്യാസ അക്കാദമിക പ്രവര്‍ത്തനങ്ങളും ജില്ലയിലെമ്പാടും സംഘടിപ്പിക്കപ്പെട്ടു.

ജില്ലയുടെ തനതു വിദ്യാഭ്യാസ പ്രവര്‍ത്തനം എന്ന നിലയില്‍ കോവിഡ് കാലത്ത് ജില്ലയില്‍ ‘മക്കള്‍ക്കൊപ്പം’ എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതി, വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒത്തുചേര്‍ന്നുള്ള സംവാദം, കൈറ്റ് നേതൃത്വം നല്‍കി നടത്തിയ വിപുലമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടികള്‍, ജില്ലയിലെ ഗോത്രവര്‍ഗ്ഗ മേഖലകളിലേക്ക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍, വിദ്യാലയത്തില്‍ ‘കളിമുറ്റം ഒരുക്കാം’ പ്രവര്‍ത്തന പരിപാടികള്‍, ജെന്‍ഡര്‍ തുല്യതയുടെ ആശയങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘തുല്യരാണ് നമ്മള്‍’ പരിപാടി, സമഗ്ര ശിക്ഷ പദ്ധതികള്‍, ജില്ലക്ക് മാത്രം അവകാശപ്പെടാവുന്ന സംയോജിത നൂതന വിദ്യാഭ്യാസ പരിപാടിയായ ‘സമേതം’ എന്നിവയെല്ലാം ജില്ലയുടെ നേട്ടങ്ങളായി വിലയിരുത്തപ്പെട്ടു.

ഈ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ അവര്‍ഡിനുള്ള പുരസ്‌കാര പട്ടികയില്‍ ആദ്യ ആറില്‍ ജില്ലയെ എത്തിച്ച ശേഷമാണ് കളക്ടര്‍ ഹരിത വി കുമാര്‍ പടിയിറങ്ങുന്നത്. കളക്ടറുടെ സ്ഥലം മാറ്റം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിനും പ്രവര്‍ത്തകര്‍ക്കും വലിയ നഷ്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ആസൂത്രണ സമിതി അധ്യക്ഷനുമായ പി കെ ഡേവിസ് മാസ്റ്ററും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനനും പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *