തിരുവനന്തപുരം : ദിനം പ്രതി സംസ്ഥാനത്ത് വിറ്റഴിയുന്നത് ലക്ഷക്കണക്കിന് ലോട്ടറി ടിക്കറ്റുകളുമാണ്. എന്നാൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരിൽ സർക്കാർ ഖജനാവിൽ തിരിച്ചെത്തിയത് വൻ തുകയാണ്. 2010 മുതൽ 2018 വരെ സമ്മാനർഹമായ ടിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരിൽ 663,96,79,914 രൂപ. 2017 ലാണ് ഏറ്റവും അധികം തുക സർക്കാർ ഖജനാവിൽ എത്തിയത്. 135 കോടി 85 ലക്ഷത്തി 31,400 രൂപ.വരെ.
ഒന്നാം സമ്മാനം മുതൽ ചെറിയ തുകയുടെ സമ്മാനം നേടിയവർ ഇക്കൂട്ടത്തിലുണ്ട്. സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ തുക നൽകൂ എന്നാണു ലോട്ടറി ചട്ടം. നറുക്കെടുപ്പു ഫലം പ്രസിദ്ധീകരിച്ചു രണ്ടു മാസത്തിനുള്ളിൽ യഥാർഥ ടിക്കറ്റ് ഹാജരാക്കണം. ടിക്കറ്റ് നഷ്ടപ്പെട്ടവരും നശിച്ചവരുമൊക്കെ നിയമവഴി തേടിയെങ്കിലും കോടതിയും കനിഞ്ഞില്ല.
എന്നാൽ 2018 ന് ശേഷം സമ്മാനർഹമായ ടിക്കറ്റ് ഹാജരാക്കാത്തത് വഴി എത്ര രൂപ സർക്കാർ ഖജനാവിൽ എത്തിയെന്നതിന് കൃത്യമായ മറുപടി പറയാൻ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറല്ല. സുതാര്യമായി നടക്കുന്ന സംസ്ഥാന ലോട്ടറി നറുക്കെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഉദ്യോഗസ്ഥരുടെ ഈ നടപടി.
