തിരുവനന്തപുരം : ∙ ബിരുദ കോഴ്സുകളുടെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുള്ള ശിൽപശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കളും തമ്മിൽ വാക്പോര്. ദേശീയ വിദ്യാഭ്യാസ നയം ധൃതിപിടിച്ച് നടപ്പാക്കുന്നതു സംബന്ധിച്ച് സിപിഎമ്മിലും ഇടതുപക്ഷത്തും ചർച്ചകൾ ചൂടു പിടിക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ നിലപാടുകളിലെ വ്യത്യാസം മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും പൊതുവേദിയിൽ പ്രകടമാക്കിയത്.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ച് കേരളത്തിൽ ഇതു നടപ്പാക്കാനുള്ള ശ്രമങ്ങൾ 2 വർഷമായി നടത്തി വരികയാണെന്നുള്ള ഡോ.രാജൻ ഗുരുക്കളുടെ അഭിപ്രായം, ഉദ്ഘാടന വേദിയിൽ മന്ത്രി ബിന്ദു തിരുത്തി. 4 വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുന്നതിൽനിന്നു മാറി നിൽക്കാൻ കേരളത്തിനു കഴിയില്ലെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്ധമായ ആവർത്തനം കേരളത്തിൽ വേണ്ടെന്നും മന്ത്രി ബിന്ദു തുറന്നടിച്ചു. ‘ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തനിയാവർത്തനമാകരുത് കേരളത്തിന്റേത്. അതൊരു ബദൽരേഖ തന്നെയാകണം. കാലതാമസം വന്നാലും വേണ്ടില്ല. കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി മാറ്റിയെടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. ഈ സാഹചര്യത്തിൽ അതിന് അനുസൃതമായ നിലയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂലവും സമഗ്രവുമായ പരിഷ്കാരങ്ങൾ നടപ്പാക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്പർശിച്ചു നിൽക്കുന്ന മുഴുവൻ പേർക്കുമിടയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകണം’–മന്ത്രി പറഞ്ഞു.
അതേസമയം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കേരള മാതൃകയാണ് ശ്യാം ബി.മേനോൻ കമ്മിഷൻ റിപ്പോർട്ടെന്ന് രാജൻ ഗുരുക്കൾ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലെ ചില തീരുമാനങ്ങളും ഡോ.രാജൻ ഗുരുക്കൾ പരാമർശിച്ചു. ഇതിനാണ് മന്ത്രി ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ തിരിച്ചടിച്ചത്.
