തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടറെ അധിക്ഷേപിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര സ്വദേശി ശബരി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. 2023 മെയ് 15ന് രാത്രി 11 മണിക്ക് ശേഷമാണ് സംഭവം.
മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ വേദനിച്ചു എന്ന് പറഞ്ഞ് ഇയാൾ ബഹളം വെച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് ശേഷം ഡോക്ടറെ അധിക്ഷേപിച്ചതായും പറയുന്നു. തുടർന്ന് കന്റോൺമെന്റ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്.
ഇയാൾ ലഹരിയോ മറ്റോ ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. എന്നാൽ ഇയാൾ പെട്ടെന്ന് പ്രകോപിതാകുന്ന സ്വഭാവമുള്ളയാളാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
