തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം 2023 ഓഗസ്റ്റ് 7 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം ഓഗസ്റ്റ് 24ന് അവസാനിക്കും. പ്രധാനമായും നിയമ നിർമ്മാണത്തിനായുള്ള സമ്മേളനം12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകൾ പരിഗണിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ഓഗസ്റ്റ് 11, 18 തീയതികൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായിട്ടാണ് വിനിയോഗിക്കുന്നത്.
മറ്റ് ദിവസങ്ങളിലെ നിയമനിർമ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്നത് 7ന് ചേരുന്ന കാര്യോപദേശക സമിതി നിർദേശപ്രകാരം ക്രമീകരിക്കുന്നതാണ്. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓർഡിനൻസിന് പകരമുള്ള ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ തുടങ്ങിയവ ഈ സമ്മേളനത്തിൽ വരും. ഓഗസ്റ്റ്14നും 15നും സഭ ചേരില്ല.
