റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് വാക്സിനേഷൻ

June 6, 2021 - 5:49 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം (വെള്ളിയാഴ്ച വരെ 1,00,13186) ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. ഇത്ര വേഗത്തിൽ ഈയൊരു ദൗത്യത്തിലെത്താൻ സഹായിച്ചത് സർക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ പരിശ്രമവും കൊണ്ടാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കിയപ്പോൾ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യർഹമായ സേവനം നടത്തുന്ന വാക്സിനേഷൻ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേർക്ക് ഒന്നാം ഡോസ് വാക്സിനും 50 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേർക്ക് ഒന്നാം ഡോസ് വാക്സിനും 1,97,052 പേർക്ക് രണ്ടാം ഡോസ് വാക്സിനും 60 വയസിന് മുകളിലുള്ള 35,48,887 പേർക്ക് ഒന്നാം ഡോസ് വാക്സിനും 11,38,062 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. 5,20,788 ആരോഗ്യ പ്രവർത്തകർക്ക് ഒന്നും 4,03,698 പേർക്ക് രണ്ടും ഡോസ് വാക്സിനും 5,35,179 കോവിഡ് മുന്നണി പോരാളികൾക്ക് ഒന്നും 3,98,527 പേർക്ക് രണ്ടും ഡോസ് വാക്സിനും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 7,46,710 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീൽഡ് വാക്സിനും 8,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 95,29,330 ഡോസ് വാക്സിൻ കേന്ദ്രം നൽകി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലാണ് വാക്സിൻ ആദ്യം എത്തിക്കുന്നത്. ഇവിടെ നിന്നും ജില്ലകളിലെ വാക്സിൻ സ്റ്റോറേജിലേക്ക് നൽകുന്നു. ജില്ലകളിലെ ജനസംഖ്യ, വാക്സിന്റെ ജില്ലകളിലെ ഉപയോഗം, ജില്ലകളിൽ ഉള്ള വാക്സിൻ സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വാക്സിൻ വിതരണം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ നാലു മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. 40 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ കഴിഞ്ഞ ദിവസം തിരുമാനിച്ചു. കൂടുതൽ വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് പ്രായത്തിലെ വിഭാഗങ്ങളെയും പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *