തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ ഭീഷണി സന്ദേശം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമാണ് തിരുവഞ്ചൂരിന് നേരെ വധഭീഷണി വന്നതായുള്ള ആരോപണവുമായി രംഗത്തെത്തിയത്. പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുമെന്ന ഊമക്കത്താണ് വന്നതെന്ന് ഇരുവരും 30/06/21 ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ജയിലിടയ്ക്കപ്പെട്ട ആളാണെന്ന് കത്തില്‍ നിന്ന് വ്യക്തമാണെന്നും ടിപി വധക്കേസിലെ പ്രതികളാണെന്ന് സംശയമുണ്ടെന്നും എന്നാല്‍ ഇത് ഉറപ്പിക്കാനാവില്ലെന്നും വിഡി സതീശനും കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തിരുവഞ്ചൂരിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ക്രമിനലുകള്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. മുന്‍ ആഭ്യന്തര മന്ത്രിക്കെതിരെ പോലും ഊമക്കത്ത് അയക്കാന്‍ വേണ്ടി ധൈര്യപ്പെടുന്ന തരത്തില്‍ ഈ സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ശക്തമായ അന്വേഷണം നടത്തണം അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണം കൊടുക്കണം. സിപിഐഎമ്മുമായി ബന്ധമില്ല എന്നു വരുത്തക്ക രീതിയിലുള്ള ഒരു വാചകമുണ്ട്. അതെന്തിനു വേണ്ടിയാണ് എഴുതിച്ചേര്‍ത്തത് എന്ന് വ്യക്തമാക്കണം. സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ ആരോപണം ഉന്നയിക്കുന്നില്ല. പക്ഷെ കത്തില്‍ നിന്ന് ജയിലില്‍ കിടക്കുന്ന ക്രമിനല്‍ തന്നെയാണ് ഇതയച്ചിരിക്കുന്നത്, അല്ലെങ്കില്‍ ജയിലിനു പുറത്തോ ജാമ്യത്തിലോ പരോളിലോ ഉള്ള പ്രതിയാണ് ഇതയച്ചിരിക്കുന്നത് എന്ന് വ്യക്തമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ശിക്ഷിക്കപ്പെട്ട ഏതോ ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണ് ഈ കത്തിന്റെ അവകാശി. കത്തെഴുതിയത് നൂറു ശതമാനം ടിപി വധക്കേസിലെ പ്രതികളാണെന്ന് പറയുന്നില്ല. അതന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പൂര്‍ണമായ സംരക്ഷണം ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് കിട്ടണമെന്ന് കെ സുധാകരന്‍ പറഞ്ഞു.
