ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വന്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മുന്നോട്ടുവെച്ചത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനിടെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. തൊഴിലില്ലായ്മ മൂലം ഉത്തരാഖണ്ഡിലെ യുവാക്കള്‍ കുടിയേറ്റത്തിന് നിര്‍ബന്ധിതരാവുകയാണ്. അതിനാല്‍ യുവാക്കള്‍ക്ക് സംസ്ഥാനത്തുതന്നെ ജോലി ലഭിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. ലക്ഷ്യബോധമുള്ള ഒരു സര്‍ക്കാരുണ്ടെങ്കില്‍ അത് സാധ്യമാകുമെന്നും ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് കെജ്രിവാള്‍ ഉത്തരാഖണ്ഡ് സന്ദര്‍ശിക്കുന്നത്.
