കാസർകോട്: വാടകവീടീന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരൻ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതും മംഗളുരുവിലെ വിദ്യാർഥി നജീബ് മഹ്ഫൂസ് അറസ്റ്റിലായതും.
കാസർകോട് കുമ്പള കിദൂരിൽ വാടക വീട്ടിലാണ് നജീബ് മഹ്ഫൂസ് താമസിക്കുന്നത്. മംഗളൂരുവിൽ വിദ്യാർത്ഥിയായ ഇയാൾക്ക് വീടിന്റെ ടെറസിന് മുകളിൽ അൽപ്പം കൃഷിയുണ്ട് . ടെറസിന് മുകളിലെ കൃഷി കണ്ട ആരോ ഒരാൾക്ക് തോന്നിയ സംശയമാണ് നജീബിനെ കുടുക്കിയത്. ഇത് കഞ്ചാവാണെന്ന് സംശയംതോന്നിയ അയാൾ പൊലീസിന് വിവരം നൽകുകയായിരുന്നു.
കുമ്പള ഇൻസ്പെക്ടർ പി പ്രമോദിന് വിവരം ലഭിച്ചതോടെ എസ് ഐ വി കെ അനീഷിന്റെ നേതൃത്വത്തിൽ പൊലീസ് യുവാവിന്റെ വാടക വീട്ടിലെത്തി. ടെറസിന്റെ മുകളിലെ കൃഷി പരിശോധിച്ച സംഘം കൃഷി കഞ്ചാവാണെന്ന് ഉറപ്പിച്ചു. 15 ലിറ്ററിന്റെ വെള്ളക്കുപ്പി മേൽഭാഗം മുറിച്ച് മാറ്റി മണ്ണ് നിറച്ച് വളമിട്ടായിരുന്നു കൃഷി മൂന്ന് ചെടികളുണ്ട്. മൂന്ന് മാസത്തോളം പ്രായമായിരുന്നു ഇവയ്ക്ക്.
നജീബ് മഹ്ഫൂസിനെ അറസ്റ്റ് ചെയ്ത് കഞ്ചാവ് ചെടികളുമായി പൊലീസ് സംഘം മടങ്ങുമ്പോൾ മാത്രമാണ് അയൽക്കാർ കാര്യമറിയുന്നത്.മംഗളൂരിവിൽ സ്വകാര്യ കോളേജിൽ വിദ്യാർത്ഥിയാണ് ഈ 22 വയസുകാരൻ. കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണത്രെ ഇയാൾ കഞ്ചാവ് കൃഷി ചെയ്തത്.
കൃഷി വിജയിച്ചാൽ വിപുലപ്പെടുത്താനും കഞ്ചാവ് വിൽക്കാനും തീരുമാനമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. പക്ഷേ വിളവെടുപ്പിന് പ്രായമാകും മുമ്പേ പിടിക്കപ്പെട്ടതോടെ ശ്രമം പാളി. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് നജീബ് മഹ്ഫൂസ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
