റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സജി ചെറിയാന് മടങ്ങിവരാന്‍ കാത്തിരിക്കണം

December 11, 2022 - 7:58 pm

തിരുവനന്തപുരം:ഭരണഘടനയെ അവഹേളിച്ചെന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന് മടങ്ങിവരാന്‍ ഇനിയും കാത്തിരിക്കണം. പോലീസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചു തിരുവല്ല കോടതി നടപടി പൂര്‍ത്തിയാക്കിയശേഷം മാത്രമേ അദ്ദേഹത്തിന്റെ മടങ്ങിവരവുണ്ടാകുകയുള്ളൂവെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ എടുത്തുചാടി അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് അന്ന് കൈക്കൊണ്ട തീരുമാനത്തിന്റെ അന്തസത്ത തന്നെ ചോദ്യം ചെയ്യുന്നതാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞദിവസത്തെ എം.വി. ഗോവിന്ദന്റെ പ്രതികരണവും അതാണ് വ്യക്തമാക്കുന്നത്.

ഭരണഘടനാ വിവാദത്തില്‍ കേസ് എടുക്കേണ്ട വിഷയം ഒന്നുമില്ലെന്ന നിയമോപദേശമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. അത് അവര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തിരുവല്ല കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തില്‍ പരിശോധന നടത്തിയതു തന്നെ. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് നടത്തിയ പരാമര്‍ശം ആണെന്നാണ് നിയമോപദേശത്തിലും പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഭരണഘടനയെ വിമര്‍ശിക്കാന്‍പാടില്ലെന്ന വ്യവസ്ഥയില്ലെന്നും നിയമോപദേശം ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. എന്നാല്‍ ഭരണഘടനയില്‍ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചെയ്താണു മന്ത്രിയെന്ന നിലയില്‍ ഒരാള്‍ സ്ഥാനം ഏറ്റെടുക്കുന്നത്. അത്തരത്തിലുള്ള ഒരു വ്യക്തി ഭരണഘടനയെ വിമര്‍ശിക്കുന്നത് ശരിയാണോയെന്ന ചോദ്യം ഉയരാം.മാത്രമല്ല, ഹൈക്കോടതി വിധിയെ മാത്രം ഉപയോഗിച്ചുകൊണ്ട് തിരിച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിയുടെ ഇതുമായി ബന്ധപ്പെട്ട നിലപാടില്‍ സംശയം ഉയരും. അതുകൊണ്ടാണു തല്‍ക്കാലം മാറ്റിവച്ചിരിക്കുന്നത്.

നിയമസഭാ സമ്മേളനം അവസാനിച്ചശേഷം തിരുവല്ലാ കോടതി ആ പരാതി തീര്‍പ്പാക്കി കഴിഞ്ഞാല്‍ ഉടന്‍ തന്നെ സജിചെറിയാന്‍ മന്ത്രിസ്ഥാനത്തേയ്ക്ക് മടങ്ങിവരും. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തില്‍ക്കൂടി അത് സര്‍ക്കാരിന് ഏറെ അനിവാര്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ തീരുമാനം അധികം വൈകില്ല. അതേസമയം എതിരാളികള്‍ക്ക് വിമര്‍ശനത്തിന് ഒരു പഴുതുപോലും ഇല്ലാത്തതരത്തിലായിരിക്കും അത് ചെയ്യുക

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *