നെടുങ്കണ്ടം : ഇടുക്കി നെടുംകണ്ടത്ത് കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേൻ പെരുകുന്നു. പേനിന്റെ കടിയേറ്റ 30 പേർ ചികിത്സ തേടി. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് പേനിന്റെ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. വന പ്രദേശത്തോട് ചേർന്ന കുരുമുളക് തോട്ടങ്ങളിൽ ജോലി ചെയ്യുന്നവർക്കും കുട്ടികൾക്കുമാണ് കടിയേറ്റത്. പലർക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്.
പേനിന്റെ കടിയേറ്റ ഭാഗം ചുവന്ന് തടിയ്ക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ആക്രമണം രൂക്ഷമായ മേഖലയിൽ പട്ടം കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പേൻ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാർഡ് ടിക് ഇനത്തിൽ പെട്ട പേനുകളാണ് ആക്രമണം നടത്തിയിരിക്കുന്നത്. പേനുകളെ ശേഖരിച്ച് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ പരിശോധന നടത്തി.
കാലാവസ്ഥാ വ്യതിയാനവും വനാതിർത്തിയോട് ചേർന്ന പുൽമേടുകളിലെ ഭൂപ്രകൃതിയുമാവാം പേനുകൾ പെരുകാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അസ്വസ്ഥതയോ പനിയോ അനുഭവപ്പെടുന്ന പ്രദേശവാസികൾ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
