കൽപറ്റ: നിർദിഷ്ട വയനാട് മേപ്പാടി കള്ളാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ. കോഴിക്കോട് പേരാമ്പ്രാ സ്വദേശി പ്രദീപ് കുമാറിന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
തുരങ്കപാതയുടെ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ അപേക്ഷ നൽകിയിട്ടുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം. ഇതിന് ഇല്ലെന്നാണ് മറുപടി. വനംവകുപ്പിൽ നിന്ന് അപേക്ഷകൾ സമർപ്പിച്ചുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം ഇല്ല എന്നു തന്നെ. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ എന്തെങ്കിലും കത്തിടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന മൂന്നാമത്തെ ചോദ്യത്തിനും ഉത്തരം ഇല്ല എന്നു തന്നെ.
കിഫ്ബിയിൽ നിന്നും 650 കോടി രൂപയാണ് തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചത്. സർവ്വേ പ്രവർത്തനങ്ങൾ കൊങ്കൺ റെയിൽ കോർപ്പറേഷനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്ര ബൃഹത്തായ പദ്ധതിയുടെ പ്രാഥമികമായ അനുമതി പോലും നേടാതെ ലോഞ്ചിംഗ് ഉൾപ്പടെ നടത്തിയത് തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചു മാത്രാമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി പരിസ്ഥിതി ദുർബല പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് അപ്രായോഗികമാണെന്നും ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരും നേരത്തെ രംഗത്ത് വന്നിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനം പോലും നടത്താതെ തുക അനുവദിക്കുന്നതിനെതിരെയും ആക്ഷേപമുയർന്നിരുന്നു.
