റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രചാരണത്തിന് സ്ഥാനാര്‍ഥി അടക്കം 5 പേര്‍ മാത്രം, ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനറുകള്‍, കയ്യുറകള്‍ ഉറപ്പാക്കണം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

August 22, 2020 - 4:15 pm

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും രാജ്യസഭാ ഉപതിരഞ്ഞെടുപ്പും വരാനിരിക്കെ കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഒരു പോളിംഗ് ബൂത്തില്‍ ഒരു സമയം പരമാവധി 1,000 വോട്ടര്‍മാര്‍ മാത്രമേ പാടുള്ളു. ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഓരോ വോട്ടര്‍മാരുടെയും ശരീര താപനില പരിശോധിക്കണം. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സുരക്ഷിതമായ പരിധിയേക്കാള്‍ താപനില കൂടുതലാണെന്ന് കണ്ടെത്തുന്ന വോട്ടര്‍മാരെ രണ്ടുതവണ പരിശോധിക്കണം. താപനില ഫലം അതേപടി തുടരുകയാണെങ്കില്‍, പോളിങിന്റെ അവസാന മണിക്കൂറില്‍ വീണ്ടും വരാന്‍ അവരോട് ആവശ്യപ്പെടാം. കൊവിഡ്19 അനുബന്ധ പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണം തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.

നാമനിര്‍ദ്ദേശ സമയത്ത് സ്ഥാനാര്‍ത്ഥിയ്ക്കൊപ്പമുള്ള ആളുകളുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും ചുരുക്കിയിട്ടുണ്ട്. നാമനിര്‍ദ്ദേശ ഫോമും സത്യവാങ്മൂലവും ഓണ്‍ലൈനില്‍ പൂരിപ്പിക്കുന്നതിനും ഇത് പ്രിന്റ് എടുത്ത ശേഷം ബന്ധപ്പെട്ട ആര്‍ഒയുടെ മുമ്പാകെ സമര്‍പ്പിക്കുന്നതിനും കമ്മീഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത്, വീടുതോറുമുള്ള പ്രചാരണത്തിനായി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവരുടെ എണ്ണം അഞ്ചായി കമ്മീഷന്‍ പരിമിതപ്പെടുത്തി.

അതത് സംസ്ഥാന നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി പൊതു മീറ്റിംഗും റോഡ് ഷോകളും അനുവദനീയമാണ്. ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനറുകള്‍, കയ്യുറകള്‍, ഫെയ്‌സ് ഷീല്‍ഡ്, പിപിഇ കിറ്റുകള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉറപ്പാക്കും. വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പിടാനും വോട്ടിംഗിനായി ഇവിഎമ്മിന്റെ ബട്ടണ്‍ അമര്‍ത്താനും എല്ലാ വോട്ടര്‍മാര്‍ക്കും കൈയ്യുറകള്‍ നല്‍കും. പ്രാദേശിക വ്യവസ്ഥകള്‍ കണക്കിലെടുത്ത് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ക്രമീകരണങ്ങളും പ്രതിരോധ നടപടികളും സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസറുമായി കൂടിയാലോചിച്ച് പദ്ധതികള്‍ തയ്യാറാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *