റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീലങ്കന്‍ തീരത്ത് എണ്ണക്കപ്പല്‍ തീപിടിച്ചു: ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ലെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.

September 4, 2020 - 10:08 pm

ശ്രീലങ്ക: ശ്രീലങ്കൻ തീരത്ത് തകർന്ന കപ്പലിൽ എണ്ണ ചോർച്ച ഉണ്ടായാലും ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ലെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ് ) അറിയിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തേടിയ സാങ്കേതിക ഉപദേശത്തിന് മറുപടിയായാണ് ഇൻകോയിസ് പറഞ്ഞത്.

സെപ്റ്റംബർ 3 മുതൽ 4 വരെയുള്ള തീയതികളിൽ ചോരുന്ന എണ്ണ തെക്കൻ ദിശയിലേക്ക് പകരുവാനും 5 ന് തെക്കുകിഴക്കൻ ദിശയിലേക്കും ആറിന് വടക്ക് ദിശയിലേക്കും വ്യാപിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഇന്ത്യ ശ്രീലങ്ക തീരങ്ങൾക്ക് ഭീഷണിയില്ല എന്നും അറിയിച്ചു.

കപ്പലില്‍ നിന്നുള്ള ഇന്ധന ചോര്‍ച്ച വന്‍ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുമെന്ന് സിംഗപ്പൂരിലെ കപ്പല്‍ ബ്രോക്കര്‍ ബിആര്‍എസ് ബാക്‌സി മാനേജിംഗ് ഡയറക്ടര്‍ അശോക് ശര്‍മ മുന്നറിയിപ്പു നല്‍കിയിരുന്നു. കപ്പലിലെ ഇന്ധനം കടലില്‍ പടര്‍ന്നാല്‍ അത് ശ്രീലങ്കയിലേയും ഇന്ത്യയിലേയും മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കും. മാത്രമല്ല തീരദേശത്തോട് ചേര്‍ന്നുള്ള കടലിലെ പാരിസ്ഥിതികാവസ്ഥയെ അത് തകിടം മറിക്കുകയും ചെയ്യും. ഡബിള്‍ ഹള്‍ വിഎല്‍സിസിയില്‍ ഇതുവരെയായി എണ്ണചോര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ  അപകടത്തിന്റെ തോത് കപ്പലിന് സംഭവിച്ച നാശം എത്രയുണ്ടെന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നും അശോക് ശര്‍മ പറഞ്ഞിരുന്നു.

 ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത്  എണ്ണക്കപ്പല്‍ തീപിടിച്ച സംഭവം ശ്രീലങ്കയുടെയും ഇന്ത്യയുടെയും തീരദേശത്തിന്റെ ഉറക്കം കെടുത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. കപ്പല്‍ തകര്‍ച്ച മൗറിഷ്യസിന് പുറകേ ശ്രീലങ്ക മാത്രമല്ല കേരളമടക്കമുള്ള തീരങ്ങളെയും ആശങ്കയിലാക്കുമെന്നാണ് കരുതിയിരുന്നത്. എണ്ണക്കപ്പലായ ന്യൂ ഡയമണ്ടിനാണ് ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് വെച്ച് തീ പിടിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ചാര്‍ട്ടേഡ് ചെയ്ത വളരെ വലിയ ക്രൂഡ് കാരിയര്‍ ( വിഎല്‍സിസി) കപ്പലാണ് തീപിടിച്ച ന്യൂഡയമണ്ട് . ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണെന്ന് ഇതെന്ന് ഐഒസി വ്യക്തമാക്കുന്നു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 7.45 നാണ് തീപിടുത്തമുണ്ടായത്.

സെപ്തംബര്‍ 3 ന് കുവൈറ്റിലെ മിനാ അല്‍ അഹമ്മദി എന്ന തുറമുഖത്തു നിന്നാണ് എണ്ണയുമായി ന്യൂഡയമണ്ട് പുറപ്പെട്ടത്. ഇന്ധനവുമായി ഒറീസയിലെ ഭുവനേശ്വറിന് സമീപമുള്ള ഇന്ത്യന്‍ തുറമുഖത്തേക്ക് പോകുകയായിരുന്നു ഈ കപ്പല്‍. പാരഡീപ് തുറമുഖത്തെ സര്‍ക്കാര്‍ എണ്ണ ശുദ്ധീകരണ ശാലയിലേക്കുള്ള എണ്ണയാണ് ന്യൂഡയമണ്ടിലുണ്ടായിരുന്നത്. പാരഡീപ് പതിദിനം 3,00,000 ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള റീഫൈനറിയാണ്. എന്നാല്‍ ഈ യാത്ര സഫലമായില്ല. ശ്രീലങ്കയുടെ കിഴക്കന്‍ തീരദേശത്ത് വച്ച് ന്യൂ ഡയമണ്ടില്‍ ഇന്ധന ചോര്‍ച്ചയുണ്ടാകുകയും കപ്പല്‍ തീപിടിക്കുകയും ചെയ്തു. കപ്പലില്‍ അഞ്ച് ഗ്രീക്കുകാരും 18 ഫിലിപ്പെന്‍ തൊഴിലാളികളും അടക്കം 23 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് ഇന്ത്യന്‍ നേവി അറിയിച്ചു. ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ഫിലിപ്പിന്‍ തൊഴിലാളിയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ ശ്രീലങ്കയിലെത്തിച്ച് ചികിത്സയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്.

അപകട വാര്‍ത്തയറിഞ്ഞ്  രക്ഷാ പ്രവര്‍ത്തനത്തിനായി രണ്ട് ഏഷ്യന്‍ ആന്റ് സബ് മറൈന്‍ ഷിപ്പുകളും നാല് ഇന്ത്യന്‍ നേവിയുടെ കപ്പലുകളും എത്തിച്ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന് ഏറെ താമസിയാതെ ന്യൂഡയമണ്ടിലെ തീ നിയന്ത്രണ വിധേയമാക്കിയെന്ന് ശ്രീലങ്കന്‍ നാവികസേന വക്താവ് ക്യാപ്റ്റന്‍ ഇന്‍ഡിക ഡി സില്‍വ പറഞ്ഞു. കപ്പലിലെ തീയണയ്ക്കാന്‍ അന്താരാഷ്ട്ര സഹായം ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പലില്‍ എണ്ണ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഓയില്‍ പ്രോഡക്ട് ടാങ്കര്‍ ഹെലന്‍ എം ആണ് ന്യൂ ഡയമണ്ടിലെ ജോലിക്കാരെ രക്ഷപെടുത്തിയതെന്ന് ഡി സില്‍വ പറഞ്ഞു. എഞ്ചിന്‍ റൂമിനും അതിനു ചുറ്റുമുള്ള ചില പ്രദേശങ്ങളിലും മാത്രമാണ് ഇതുവരെ തീപടര്‍ന്നത്. ഇക്കാര്യം ശ്രീലങ്കന്‍ നേവി വക്താവ് കമാന്‍ഡര്‍ രഞ്ജിത് രാജ്പക്‌സെ വ്യക്തമാക്കി. ടാങ്കറില്‍ നിന്നും എണ്ണ ചോര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ കരുതല്‍ എടുക്കുമെന്ന് ശ്രീലങ്കയിലെ മറൈന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു.

നിലവില്‍ ആശങ്കയ്ക്ക് വകയില്ലെന്നും കപ്പലിലെ ഇന്ധന ടാങ്കിന് കേടുപാടില്ലെന്നും അധികൃതര്‍ പറയുന്നു.

ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് തീ പിടിച്ച ന്യൂഡയമണ്ട് എന്ന ചരക്കു കപ്പല്‍ ഇപ്പോഴുള്ളത്.
ആഗസ്റ്റ് ആദ്യം ജാപ്പാനാസ് ചരക്ക് കപ്പലായ എം.വി. വകാഷിയോ മൗറീഷ്യസ് ദീപിന്‌സമീപത്ത് കൂടി സഞ്ചരിക്കവേ പാറക്കെട്ടില്‍ ഇടിച്ച് തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് തകര്‍ന്ന കപ്പലില്‍ നിന്ന് 1,000 ടണ്ണിന് മുകളില്‍ ഇന്ധനം മൗറീഷ്യസിന്റെ തീരത്തേക്ക് ഒഴുകിയെത്തി. 4,000 ടണ്‍ ഇന്ധനമായിരുന്നു എം.വി. വകാഷിയോയില്‍ ഉണ്ടായിരുന്നത്.  ഇതിനെ തുടര്‍ന്ന് മൗറീഷ്യസ് പാരിസ്ഥിതിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *