ദുബൈ: ഒടുവിൽ സഞ്ജുവും കൂട്ടരും കൊൽക്കത്തയ്ക്കു മുന്നിൽ മുട്ടുമടക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 37 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ഒന്‍പത് വിക്കറ്റിന് 137 റണ്‍സേ നേടാനായുള്ളൂ. കൃത്യതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് അര്‍ഹിച്ച വിജയം ടീമിന് സമ്മാനിച്ചത്.
പ്രധാന ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടതാണ് രാജസ്ഥാന്‍റെ തോല്‍വിക്ക് കാരണമായത്. കഴിഞ്ഞ കളികളിൽ മികച്ച ബാഗിംഗ് പുറത്തെടുത്ത സഞ്ജു സാംസണണ് 8 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. 54 റണ്‍സുമായി പുറത്താകാതെനിന്ന ടോം കരന് മാത്രമാണ് പൊരുതിയത്. ഓപ്പണര്‍ ജോസ് ബട്ലറും (21) കഴിഞ്ഞ മത്സരത്തിലെ പ്രതിഭാസം തെവാത്യയും (14) മാത്രമാണ് രണ്ടക്കം കടന്ന മറ്റ് രാജസ്ഥാന്കാര്.സ്മിത്ത് (3), ഉത്തപ്പ (2) എന്നിവരെല്ലാം ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്.
ഒരു സിക്സ് നേടിയ തിവാട്ടിയ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുമ്പോൾ 10 പന്തിൽ 14 റൺസ് മാത്രമാണ് നേടിയത്. വാലറ്റത്ത് ടോം കറന്‍ നടത്തിയ ചെറുത്തുനില്‍പ്പ്(36 പന്തില്‍ 54 നോട്ടൗട്ട്) രാജസ്ഥാന്‍റെ പരാജയത്തിൻ്റെ ആഘാതം ലഘൂകരിച്ചത്. കൊല്‍ക്കത്തയ്ക്കായി ശിവം മാവിയും കമലേഷ് നാഗര്‍ഗോട്ടിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പാറ്റ് കമിന്‍സും സുനില്‍ നരെയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ക്രീസിലിറങ്ങിയ കൊല്‍ക്കത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും ഓയിന്‍ മോര്‍ഗന്‍റെയും ഇന്നിംഗ്സുകളുടെ കരുത്തിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തത്. എന്തായാലും സഞ്ജുവിനും കൂട്ടർക്കും ഏറെ പഠിക്കാനുള്ള മൽസരമായി മാറി കൊൽക്കത്തയുമായി നടന്നത്.
