റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർഷക സമരം മൂന്നാം ദിവസം, നിയമങ്ങൾ പിൻവലിക്കാതെ മാർച്ചിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ

November 28, 2020 - 12:48 pm

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ദിവസമായ ശനിയാഴ്ച (28/11/2020) രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിച്ച് സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. സമരക്കാര്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചത് സമരത്തിന്റെ വിജയമാണെന്ന് പ്രതിഷേധക്കാര്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. ജന്തര്‍മന്ദറില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അതിര്‍ത്തിയില്‍ സമരം തുടരാനാണ് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ തീരുമാനം.

ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ച കര്‍ഷകരെ ചെറുക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ക്കുകയും പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തിരുന്നു. പൊലീസ് അതിക്രമം ചൂണ്ടക്കാട്ടിക്കൊണ്ട് സുരക്ഷിതമായി ദില്ലിയിലെ രാം ലീല മൈതാനത്തെത്താന്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേറ്റിങ്ങ് കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

അരലക്ഷത്തോളം കര്‍ഷകരാണ് നിലവില്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷക സമരങ്ങള്‍ക്ക് വ്യാപക പിന്തുണലഭിക്കുന്നതായാണ് വിവരം. ദില്ലി ഹരിയാന അതിര്‍ത്തിപ്രദേശമായ സിംഗുവലില്‍വെച്ച് പൊലീസും കര്‍ഷകരും തമ്മില്‍ വെള്ളിയാഴ്ച (27/11/2020) സംഘര്‍ഷമുണ്ടായിരുന്നു.

സമരം അവസാനിപ്പിക്കണമെന്നും കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്തുമെന്നും കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ അറിയിച്ചിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കാതെ മാര്‍ച്ചില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകസംഘടനകള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *