ന്യൂഡല്‍ഹി: കെഎസ്എഫ്ഇ യിലെ വിജിലൻസ് റെയ്ഡുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സി പി എം നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ കേന്ദ്ര നേതൃത്വത്തില്‍ അതൃപ്തി. രണ്ട് ഭാഗത്തും വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ചത് ശരിയായിലെന്നും നേതൃത്വം കുറ്റപ്പെടുത്തി.ധനമന്ത്രി തോമസ് ഐസകിന്റേതടക്കമുള്ള പ്രതികരണം വൈകാരികമായിരുന്നുവെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
‘പാര്‍ട്ടിക്കകത്താണ് ഇത്തരം ചര്‍ച്ചകള്‍ക്ക് അവസരമുള്ളത്. തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യമാണിത്. പാര്‍ട്ടിക്കകത്ത് ഇക്കാര്യം ഉന്നയിക്കാമായിരുന്നു. പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഇത്തരത്തിലുള്ള പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
സിപിഐഎം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, തോമസ് ഐസക് എന്നിവര്‍ വിജിലന്‍സ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. റെയിഡ് നടത്തിയവര്‍ക്ക് വട്ടാണെന്നുള്ള തോമസ് ഐസകിന്റെ പ്രതികരണവും മുഖ്യമന്ത്രിയുടെ ആഭ്യന്ത്ര വകുപ്പുമാണ് വിഷയത്തില്‍ മറുപടി പറയേണ്ടത് എന്നായിരുന്നു ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം.
