തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾ രക്ഷപ്പെട്ടാലും വേണ്ടതില്ല സർക്കാർ പദ്ധതികൾ തകർന്നാൽ മതി എന്നതാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികളെ കുറിച്ച് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ലെന്നും എന്നാൽ അന്വേഷണം മുന്നോട്ട് പോയപ്പോഴാണ് ലക്ഷ്യം വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. 12/12/20 ശനിയാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നാലരവർഷമായി അഴിമതിയുടെ ഒരു കറുത്ത പാടു പോലും സംസ്ഥാന സർക്കാരിനെ കുറിച്ച് ഉന്നയിക്കാനായില്ല. ഇപ്പോൾ വ്യാജ ആരോപണങ്ങളുമായി ചിലർ രംഗത്ത് വരുകയാണ്. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അട്ടിമറി നീക്കം നടക്കുന്നുണ്ട്. കോടികൾ നൽകി ഭരണം അട്ടിമറിക്കുമ്പോൾ അന്വേഷണമില്ല. കേന്ദ്ര ഏജൻസികളെ കൊണ്ട് ഭരണം അട്ടിമറിച്ചതിന് നിരവധി തെളിവുകളുണ്ട്. കോൺഗ്രസ് നേതാക്കളെ ഇ.ഡി വേട്ടയാടി. അഹമ്മദ് പട്ടേൽ മുതൽ ചിദംബരം വരെ വേട്ടയാടിയവരുടെ പട്ടികയിലുണ്ട്. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി, റോബേർട്ട് വാദ്ര എന്നിങ്ങനെ പ്രതിപക്ഷ നേതാക്കളെല്ലാം കേന്ദ്ര ഏജൻസികളാൽ മുറിവേറ്റവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ബിജെപിയിൽ എത്തുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളും അവരുടെ കേസുകളും ഇല്ലാതാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അഴിമതിക്കാർക്കെതിരെ കേസെടുക്കുമെന്നത് കാപട്യമാണെന്നും അഴിമതിക്കാർ ബിജെപിയിൽ എത്തിയാൽ കേസില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികൾ വ്യവസ്ഥാപിതമായി പ്രവർത്തിക്കണമെന്നും, ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
