ചാലക്കുടി: എയര്‍ഗണ്ണിന്റെ പാത്തികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തിയ യുവാവ് ചാലക്കുടിപ്പുഴയിൽ ചാടി മരിച്ചു. വെട്ടുകടവ് പള്ളിപ്പാടന്‍ ദേവസ്സിക്കുട്ടിയുടെ മകന്‍ നൈജോ (31) ആണ് മരിച്ചത്. ആക്രമണത്തിനിരയായ യുവതിയ്ക്ക് പരിക്കേറ്റു.
13-12-2020 ഞായറാഴ്ച രാവിലെ എട്ട് മണിയോടെ വെട്ടുകടവ് പാലത്തിന് സമീപത്താണ് സംഭവം. അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്തി കണ്ടെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
ചെറായി സ്വദേശിയായ 39 കാരിയും നൈജോയും ഒരുമിച്ചായിരുന്നു താമസം. ഒരുമാസം മുമ്പാണ് ഇവരെ വെട്ടുകടവിലുള്ള വീട്ടിലേക്ക് നൈജോ കൂട്ടിക്കൊണ്ടുവന്നത്. ഞായറാഴ്ച ഇവരുമായി വഴക്കിട്ടതിനിടെ വീട്ടിലുള്ള എയര്‍ഗണ്ണിന്റെ പാത്തികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി. നൈജോയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാരും ഓടിക്കൂടി. ഇതിനിടയിലാണ് ഇയാള്‍ ഓടി പുഴയിലേക്ക് ചാടിയത്. നൈജോ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. അമ്മ: റോസിലി. സഹോദരി: മീര
