മുംബൈ: കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിലെ ആറ് സ്ത്രീകളുള്‍പ്പടെ എട്ടുപേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. 16-1-2021 ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആറ് മാസത്തിനിടെ സംഘം നാല് കുഞ്ഞുങ്ങളെ വിറ്റതായി അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടികളെ 60,000 രൂപയ്ക്കും, ആണ്‍കുട്ടികളെ 1.50 ലക്ഷം രൂപയ്ക്കുമാണ് പ്രതികള്‍ വിറ്റിരുന്നത് . കൂടുതല്‍ കുട്ടികളെ കൈമാറിയിട്ടുണ്ടോയെന്നതിനെപ്പറ്റി വിശദമായ അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
വിഎന്‍ ദേശായി ആശുപത്രിയില്‍ പ്രസവിച്ച , ബാന്ദ്ര കിഴക്ക് ധന്യേശ്വര്‍ നഗറില്‍ താമസിക്കുന്ന ഒരു രുക്‌സര്‍ ഷെയ്ഖ് എന്ന സ്ത്രീ തൻ്റെ പെൺകുഞ്ഞിനെ വിറ്റതായി അന്വേഷണ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
2021 ജനുവരി പതിനാലിന് തട്ടിപ്പ് സംഘത്തിലെ രുഖ്‌സര്‍, ഷാജഹാന്‍, രൂപാലി എന്നിവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മകളെ 60,000 രൂപയ്ക്കും, 2019 ല്‍ തന്റെ ആണ്‍ കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കും വിറ്റതായി സമ്മതിച്ചത്.
രൂപാലി ശര്‍മ രണ്ട് കുഞ്ഞുങ്ങളെയും വിറ്റിട്ടുണ്ട്. കേസില്‍ ഏജന്റുമാരായ ഹീന ഖാന്‍, നിഷ അഹൈര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. സംഘത്തിലെ ബാക്കി ഉള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
